റാഞ്ചി; കാലിത്തീറ്റ കുഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിന്റെ വിധിയാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി മാറ്റിയത്. ഈ കേസില്‍ ലാലുപ്രസാദ് ഉള്‍പ്പടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ വന്‍ പൊലീസ് സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ റാഞ്ചിയിലെ ബിര്‍സാ മുണ്ഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലാലുവിനെയും കൂട്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കും. 1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. ലാലു അടക്കം പതിനാറ് പേര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി റാഞ്ചി സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിങ് കണ്ടെത്തിയിരുന്നു.
അതേസമയം, മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം ആറ് പ്രതികളെ ഇതേ കേസില്‍ കോടതി വെറുതെവിട്ടിരുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചുകേസുകളില്‍ ലാലു പ്രതിയാണ്. ആദ്യകേസില്‍ അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചു. 2013ലായിരുന്നു വിധി. രണ്ടരമാസം ജയിലില്‍ കിടന്ന ലാലുപ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. മറ്റു കേസുകളില്‍ ലാലുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒന്‍പത് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കഴിഞ്ഞ മേയില്‍ സുപ്രീം കോടതി ഉത്തരവിട്ടു.
വിധി പറയുന്ന പശ്ചാത്തലത്തില്‍ ലാലുപ്രസാദിനെ പാര്‍പ്പിച്ചിരിക്കുന്ന റാഞ്ചിയിലെ ജയിലിലും കോടതി പരിസരത്തും അടക്കം സുരക്ഷാസന്നാഹം കര്‍ശനമാക്കി. അതേസമയം, ലാലുവിനെതിരെയുളള കേസ് രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും നിലപാട്. ലാലുവും കോണ്‍ഗ്രസുമായുളളത് അഴിമതിയുടെ കൂട്ടുകെട്ടാണെന്നാണ് ബിജെപിയുടെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ