സിനിമ തിയേറ്ററിലെ ദേശീയഗാനം തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

ദേശീയഗാനം സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍
സിനിമ തിയേറ്ററിലെ ദേശീയഗാനം തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : സിനിമയ്ക്ക് മുമ്പ് തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവു തല്‍ക്കാലം മരവിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസംബര്‍ അഞ്ചിന് 12 പേരുടെ സമിതിയെ നിയോഗിച്ചെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ജൂണ്‍ അഞ്ചിനകം ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍, ദേശീയ ചിഹ്‌നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തില്‍ മാറ്റം വരുത്തും. ആവശ്യമായ മാര്‍ഗരേഖ പുറത്തിറക്കും. അതുവരെ സുപ്രീം കോടതി ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. 

അതിനിടെ തിയേറ്ററുകളിലെ ദേ്ശീയഗാനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് 2016 നവംബറിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഇതിനെതിരെ  കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കുന്നത്. മുന്‍ നിലപാടില്‍ അയവ് വരുത്തിയ സുപ്രീംകോടതി 2017 ഒക്‌ടോബര്‍ 23ന്, ഉത്തരവിന്റെ നിര്‍ബന്ധിത സ്വഭാവം ഒഴിവാക്കാമെന്ന് സൂചിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com