ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തുമ്പോള്‍, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കലിഖോ പൂളിന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ക്ക് പ്രസക്തിയേറുന്നു. ന്യായാധിപര്‍ ഉള്‍പ്പെട്ട ക്രമക്കേടുകള്‍ അക്കമിട്ടുനിരത്തിയാണ് പൂള്‍ തന്റെ അവസാന കുറിപ്പെഴുതിയത്. ഉന്നത നീതിപീഠത്തിലെ ചിലരുടെ നിയമവിരുദ്ധ ഇടപെടലുകളാണ് തന്റെ മരണത്തിലേക്ക് നയിച്ചതെന്ന സൂചനയും അദ്ദേഹം നല്‍കി
കലിഖോ പൂള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരുടെ കൂട്ടത്തില്‍ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ എന്നിവരുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു. കേഹാറിന്റെ ബന്ധു വീരേന്ദര്‍ കേഹാര്‍ 49 കോടിയും, ദീപക് മിശ്രയുടെ ബന്ധു ആദിത്യമിശ്ര 37 കോടിയും തന്നോട് ആവശ്യപ്പെട്ടുവെന്ന് 60 പേജുളള കുറിപ്പില്‍ കലിഖോ പൂള്‍ തുറന്നടിച്ചു.
തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ നീതിപീഠത്തെ വിലയ്‌ക്കെടുത്തുവെന്ന് ആരോപിച്ച കലിഖോ പൂള്‍ മുന്‍ ചീഫ് ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീര്‍, എച്ച് എല്‍ ദത്തു എന്നിവര്‍ക്കെതിരെയും ആക്ഷേപം ഉന്നയിച്ചു. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് പൂളിന്റെ ആത്മഹത്യാകുറിപ്പ്. രാജ്യത്തെ സര്‍ക്കാര്‍, നീതിന്യായവ്യവസ്ഥകളോടുളള തന്റെ നിസ്സഹായവസ്ഥ കത്തില്‍ വിവരിച്ചശേഷമാണ് കലിഖോ പൂള്‍ ജീവനൊടുക്കിയത്.
പൂളിന്റെ ആത്മഹത്യാ കുറിപ്പ് അടിസ്ഥാനമാക്കി, സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ