ബിജെപി, ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്ത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍;  പ്രതിഷേധവുമായി സിപിഎം

വരാനിരിക്കുന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആര്‍എസ്എസ് വിളിച്ചുചേര്‍ത്തതാണ് യോഗമെന്ന് സിപിഎം ആരോപിച്ചു
ബിജെപി, ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്ത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍;  പ്രതിഷേധവുമായി സിപിഎം

ന്യൂഡല്‍ഹി: ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ യോഗത്തില്‍ കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഡോവല്‍ പങ്കെടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പോലെ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തത് വിവാദമായിരിക്കുകയാണ്. 

വരാനിരിക്കുന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആര്‍എസ്എസ് വിളിച്ചുചേര്‍ത്തതാണ് യോഗമെന്ന് സിപിഎം ആരോപിച്ചു.  ആര്‍എസ്എസ് നേതാവും ബിജെപി ജനറല്‍ സെക്രട്ടറിയുമായ രാംമാധവ് അടക്കമുള്ളവരാണ് മീറ്റിംഗില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭരണഘടന പദവിയിലിരിക്കുന്ന ഒരാള്‍ പങ്കെടുത്തത് ഗുരുതരമായ ചട്ടലംഘനമാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിശദീകരണം നല്‍കണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐം ത്രിപുര സെക്രട്ടറി ബിജന്‍ ധര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കമ്മീഷണര്‍ എ.കെ ജോതിക്ക് കത്തെഴുതിയിട്ടുണ്ട്. ഇന്‍ഡീജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി (ഐപിടിഎഫ്) ചേര്‍ന്നാണ് ബിജെപി ത്രിപുരയില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സഖ്യം സംബന്ധിച്ച് ബിജെപി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ബിജെപിയുമായി സഖ്യമുണ്ടെന്ന് ഐപിടിഎഫ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com