ന്യൂഡല്‍ഹി: സൈന്യത്തിന് 3,547 കോടി മുടക്കി അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷയായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. 72400 അസോള്‍ട്ട് റൈഫിളുകളും 93895 കാര്‍ബൈന്‍ തോക്കുകളും വാങ്ങാനാണ് തീരുമാനമെടുത്തത്.
അതിര്‍ത്തികളില്‍ നിയോഗിച്ചിരിക്കുന്ന സൈന്യത്തിന്റെ അടിയന്തര ആവശ്യത്തെ പരിഗണിച്ചാണ് പുതിയ യുദ്ധോപകരണങ്ങള്‍ വാങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സൈന്യം പരിശോധനകള്‍ നടത്തുകയും തോക്കുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്യും.
ഇതോടെ, ഇന്ത്യൻ സായുധ സേനകളുടെ 11 വർഷം പഴക്കമുള്ള ആവശ്യമാണ് പൂവണിയുന്നത്. അതിർത്തി മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് കരസേന ദീർഘനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഏകദേശം 1,66,000 തോക്കുകൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. പ്രഹരശേഷി കൂടിയ 72,400 അത്യാധുനിക റൈഫിളുകളും (അസോൾട്ട് റൈഫിൾ) 83,895 കാർബൈനുകളുമാണ് (ചെറു ഓട്ടോമാറ്റിക് റൈഫിൾ) വാങ്ങുക.
നിലവില്‍ എ.കെ -47 തോക്കുകളും തദ്ദേശനിര്‍മിതമായ ഐ.എന്‍.എസ്.എ.എസ്( ഇന്ത്യന്‍ സ്മോള്‍ ആംസ് സിസ്റ്റംസ്)റൈഫിളുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. 1988മുതലാണ് സൈന്യം ഇവ ഉപയോഗിച്ചു വരുന്നത്. ഇവയ്ക്കു പകരം ഈ വര്‍ഷം മുതല്‍ പുതിയ ആയുധങ്ങള്‍ സൈന്യത്തിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.
അതിര്‍ത്തി സുരക്ഷയ്ക്കും നുഴഞ്ഞു കയറ്റം നേരിടുന്നതിലും ഇവ ഏറെ പ്രയോജനകരമായേക്കും. ഡി.ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ലോകമെമ്പാടുമുള്ള തോക്ക് നിര്‍മാതാക്കളെ കരാര്‍ ഉറപ്പിക്കുന്നതിനു മുന്നേയുള്ള പരിശോധനകള്‍ക്കായി ക്ഷണിച്ചിട്ടുണ്ട്. നേരത്തെ ഓര്‍ഡിനന്‍സ് ഫാക്ടറി നിര്‍മിച്ച അസോള്‍ട്ട് റൈഫിളുകള്‍ സൈന്യം നിരസിച്ചിരുന്നു. കൂടാതെ 2916ല്‍ എക്സ്‌കാലിബറിന്റെ ഐ.എന്‍.എസ്.എ.എസ് റൈഫിളുകളും സൈന്യം നിരസിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ