മുസാഫർനഗർ: ഉത്തർപ്രദേശിൽ അംബേദ്കറിന്റെ ചിത്രം വീട്ടിൽ തൂക്കിയ ദളിത് യുവാവിന് ക്രൂരമർദനം. മുസാഫർനഗറിലാണ് സംഭവം. ഒരു സംഘം ആളുകൾ യുവാവിനെ മർദിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വിപിൻ കുമാറെന്ന യുവാവിനാണ് മർദനമേറ്റത്. തന്റെ കടയിൽനിന്നും ബൈക്കിൽ മടങ്ങിയെത്തുമ്പോൾ അക്രമികൾ തടഞ്ഞുനിർത്തുകയും മർദിക്കുകയുമായിരുന്നു. വലിയ വടി ഉപയോഗിച്ചാണ് വിപിനെ മർദിച്ചത്. അടിയേറ്റു അവശനായ വിപിനെ ഹിന്ദു ദൈവങ്ങൾക്കു സ്തുതി പറയിച്ച ശേഷമാണ് വിട്ടയച്ചത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ ദളിത് യുവാക്കൾ ഇവരുടെ സമുദായത്തിലെ കുടുംബങ്ങൾ സന്ദർശിക്കുകയും വീടുകളിലെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്ത ശേഷം ഡോ. ബി.ആർ അംബേദ്ക്കറുടെ ചിത്രം തൂക്കുകയും ചെയ്തു. ഈ സംഭവമാകാം ആക്രമണത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതര പരിക്കേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ