ഹരിയാനയിലെ നിര്‍ഭയ മോഡല്‍ കൊലപാതകത്തിലെ പ്രതി മരിച്ച നിലയില്‍
ഡെല്‍ഹി: ഹരിയാനയില്‍ കഴിഞ്ഞദിവസം നടന്ന നിര്‍ഭയ മോഡല്‍ കൊലപാതത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന 12 ാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. 19 വയസുകാരനായ ഇയാളാണ് കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് കനാലില്‍ അഴുകിയ നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നതിനാല്‍ ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്ന അടയാളം കണ്ട് മാതാപിതാക്കള്‍ തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞദിവസമാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു 15 വയസുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ജിന്ദിലെ കനാലില്‍ കണ്ടത്. കുരുക്ഷേത്ര സ്വദേശിനിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയായ പന്ത്രണ്ടാം ക്ലാസുകാരനാണ് സംഭവത്തിലെ മുഖ്യപ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയാണ് കനാലില്‍ മൃതദേഹം കണ്ടത്. ഇതേതുടര്‍ന്നാണ് അയല്‍വാസിയായ പന്ത്രണ്ടാം ക്ലാസുകാരനാണ് കുട്ടിയെ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെ ജ്യോതിസറിലെ ഭക്രാ കനാലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ആറുപേരെ പൊലീസ് പിടികൂടിയിരുന്നുവെങ്കിലും പ്രധാനപ്രതിയായ വിദ്യാര്‍ഥിയെ കണ്ടെത്താനായിരുന്നില്ല. ഇയാളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു തിരച്ചില്‍ ശക്തമാക്കിയിരിക്കെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ജിന്ദിലെ ബുധഖേര ഗ്രാമത്തിലെ കനാലിനോട് ചേര്‍ന്നായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തില്‍ അടിവസ്ത്രമുണ്ടായിരുന്നില്ല. മുഖത്തും വായിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാവ് കടിച്ചുകീറിയ നിലയിലായിരുന്നു. കരളും ശ്വാസകോശവും അടക്കം തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ജനുവരി ഒമ്പതു മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ജനുവരി 13 നാണ് കുട്ടിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്.
സ്വകാര്യ ഭാഗങ്ങളില്‍ മുറിപ്പെടുത്തിയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷമായിരിക്കാനാണ് സാധ്യതയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടബലാത്സംഗത്തെ ചെറുത്ത പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് അതിക്രൂരമായി ആക്രമിച്ചതാകാമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സൂചന നല്‍കിയിരുന്നു. ജീവനോടെയാകില്ല പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും മൃതദേഹം വികൃതമാക്കിയതാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജീവനോടെ ബലാത്സംഗം ചെയ്യാനാകാത്തതിന്റെ പ്രതിഷേധമായായിരിക്കും ക്രൂരമായ ആക്രമണത്തിന് പ്രേരണയെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
കണ്ടെത്തിയ പന്ത്രണ്ടാം ക്ലാസുകാരന്റെ മൃതദേഹത്തിന് നാലുദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നോ എന്നകാര്യത്തില്‍ പൊലീസിന് ഇപ്പോള്‍ സംശയമുണ്ട്. പെണ്‍കുട്ടിക്കൊപ്പം തന്നെ യുവാവും കൊല്ലപ്പെട്ടതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിലോ അല്ലെങ്കില്‍ കുട്ടി കൊലചെയ്യപ്പെട്ടതിലോ ഉള്ള വൈരാഗ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നടത്തിയ കൊലപാതകമാണോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ