അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ചൈനയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കെയാണ് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഇന്ത്യ വിക്ഷേപിച്ചത്
അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: അഗ്‌നി 5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. ചൈനയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കെയാണ് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഇന്ത്യ വിക്ഷേപിച്ചത്.

5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് വരെ എത്താന്‍ സാധിക്കും. വിക്ഷേപണം വിജയകരമായെന്നും എല്ലാ ഘട്ടങ്ങളും തൃപ്തികരമായ രീതിയിലാണ് പിന്നിട്ടതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് അറിയിച്ചു. മിസൈല്‍ വിക്ഷേപണം വിജയകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും വ്യക്തമാക്കി.

2016 ഡിസംബര്‍ 26നാണ് ഇതിന് മുമ്പ് മിസൈല്‍ പരീക്ഷണം നടന്നത്. 17 മീറ്റര്‍ നീളമുള്ള മിസൈലിന് മൂന്ന് ഘട്ടങ്ങളുണ്ട്. ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാന്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ട്. വളരെ എളുപ്പത്തില്‍ സൈന്യത്തിന് മിസൈലിനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കും. അഗ്‌നി വിഭാഗത്തില്‍ നിലവില്‍ ഇന്ത്യയ്ക്ക് അഞ്ച് മിസൈലുകളാണ് ഉള്ളത്. അഗ്‌നി 3 വരെയുള്ളവ പാകിസ്ഥാനെ ലക്ഷ്യമാക്കിയാണ് വികസിപ്പിച്ചതെങ്കില്‍ അഗ്‌നി 4, അഗ്‌നി 5 എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com