ന്യൂഡൽഹി: ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നു പറഞ്ഞ സഹമന്ത്രിയെ തള്ളി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. ഡാർവിന്റെ സിദ്ധാന്തം പോലുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽനിന്നു വിട്ടുനിൽക്കണമെന്ന് തന്റെ വകുപ്പിലെ സഹമന്ത്രിയായ സത്യപാൽ സിംഗിനോട് ആവശ്യപ്പെട്ടതായി ജാവദേക്കർ പറഞ്ഞു.
ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാൻ ദേശീയ സെമിനാർ നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും സയൻസിൽ വെള്ളംകലർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടെന്നും ജാവദേക്കർ പിടിഐയോടു വ്യക്തമാക്കി. സയൻസ് ശാസ്ത്രജ്ഞരുടെ മേഖലയാണെന്നും രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ അവരെ സ്വതന്ത്രമായി വിടണമെന്നും മന്ത്രി അഭ്യർഥിച്ചു.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ഭൂമിയിൽ മനുഷ്യൻ ഉണ്ടായത് മനുഷ്യനായി തന്നെയാണെന്നുമായിരുന്നു കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാൽ സിംഗിന്റെ പരാമർശം. സ്കൂൾ, കോളജ് പാഠ്യപദ്ധതിയിൽനിന്നും ഡാർവിനെ പുറത്താക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. എപ്പോഴാണോ മനുഷ്യൻ ഭൂമിയിൽ ഉണ്ടായത് അപ്പോഴെല്ലാം അവൻ മനുഷ്യൻ തന്നെയായിരുന്നു. കുരങ്ങ് മനുഷ്യനായി രൂപാന്തരപ്പെട്ടതായി പൂർവികർപോലും പറയുകയോ എഴുതിവയ്ക്കുകയോ ഉണ്ടായിട്ടില്ലെന്നും താൻ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുംബൈയിലെ മുൻ പോലീസ് കമ്മീഷണറാണ് സിംഗ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ