അഹമ്മദാബാദ്: തകര്‍ന്ന പാലത്തിന്റെ തൂണുകളില്‍ പിടിച്ച് ജീവന്മരണ യാത്രയാണ് ഇവർക്ക്. ഒമ്പത് അടി ഉയരമുള്ള പാലത്തിന്റെ തകർന്ന തൂണുകളിലൂടെ ജീവൻ കയ്യിൽപിടിച്ചാണ് സ്കൂൾ വിദ്യാർത്ഥികളായ കുരുന്നുകളുടെ അടക്കം യാത്ര. കാലൊന്നു തെറ്റിയാൽ എല്ലാം തീരും. പ്രധാനമന്ത്രിയുടെ നാട്ടിലാണ് രണ്ടു ഗ്രാമവാസികളുടെ ദുരിതയാത്ര.
ഗുജറാത്തിലെ കേഡ ജില്ലയിലെ ബരായ്, നൈക ഗ്രാമവാസികളാണ് തകര്‍ന്ന പാലത്തിന്റെ തൂണില്‍ പിടിച്ച് ദിവസവും ജീവന്മരണ യാത്ര നടത്തുന്നത്. ബരായ്, നൈക ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലം രണ്ടുമാസം മുമ്പാണ് തകർന്നത്. ഇരുഗ്രാമങ്ങളെയും വേർതിരിക്കുന്ന കനാലിനെ ബന്ധിപ്പിച്ചുള്ള പാലമാണ് തകർന്നത്.
പാലം ഇല്ലാതായതോടെ ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിലെത്താൻ, ഈ തൂണുകളിൽ പിടിച്ച് അതിസാഹസികമായി അപ്പുറം കടക്കുക മാത്രമാണ് ഇവരുടെ മുന്നിലുള്ള മാർഗം. കുട്ടികളെ രക്ഷിതാക്കള്‍ തകർന്ന പാലത്തിന്റെ തൂണുകളിൽ പിടിച്ച് അക്കരെ എത്തിക്കുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.
സംഭവം വിവാദമായതോടെ, പാലം പണി ഉടൻ ആരംഭിക്കുമെന്ന് കേഡ ജില്ല കളക്ടർ അറിയിച്ചു. മഴ കാരണമാണ് നിർമ്മാണം വൈകിയതെന്നും കളക്ടർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ