രാഹുല്‍ ഗാന്ധിയല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യത മായാവതിക്കെന്ന് ബിഎസ്പി 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കാന്‍ യോഗ്യതയില്ലെന്ന് ബിഎസ്പി ആരോപിച്ചു.
രാഹുല്‍ ഗാന്ധിയല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യത മായാവതിക്കെന്ന് ബിഎസ്പി 

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി വിരുദ്ധ വിശാല സഖ്യം രൂപീകരിക്കാനുളള കോണ്‍ഗ്രസ് ശ്രമത്തിന് തിരിച്ചടി നല്‍കി ബിഎസ്പി. പാര്‍ട്ടി നേതാവ് മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപി വിരുദ്ധ പാര്‍ട്ടികളെ ബിഎസ്പി വെട്ടിലാക്കിയിരിക്കുന്നത്. ഇതിന് പുറമേ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിക്കാനും ബിഎസ്പി മറന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കാന്‍ യോഗ്യതയില്ലെന്ന് ബിഎസ്പി ആരോപിച്ചു. മാതാവും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി വിദേശ വംശജയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബിഎസ്പി രാഹുല്‍ ഗാന്ധിയുടെ സാധ്യതകളെ തളളിക്കളയുന്നത്.

മായാവതിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ബിഎസ്പി ദേശീയ കോര്‍ഡിനേറ്റര്‍ വീര്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ മായാവതിക്ക് മാത്രമേ കഴിയുകയുളളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മായാവതിയാണ്. ഇതോടെ ദേശീയ തലത്തില്‍ കരുത്തുറ്റ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഉടമയായി മായാവതി മാറി. തെരഞ്ഞെടുപ്പില്‍ മോദിയുടെയും അമിത് ഷായുടെയും ജൈത്രയാത്രയ്ക്ക് തടയിടുന്നതിന് കഴിവുളള ഒരേയൊരു നിര്‍ഭയയായ നേതാവാണ് മായാവതിയെന്നും വീര്‍ സിങ് അഭിപ്രായപ്പെട്ടു.

നിലവില്‍ ദലിത് നേതാവില്‍ നിന്നും എല്ലാ സമുദായങ്ങളും അംഗീകരിക്കുന്ന നേതാവായി മായാവതി മാറി കഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മായാവതി പ്രധാനമന്ത്രിയാകുമെന്നും വീര്‍ സിങ് പ്രത്യാശ പ്രകടിപ്പിച്ചു.

അച്ഛനായ രാജീവ് ഗാന്ധിയേക്കാള്‍  അമ്മയുമായാണ് രാഹുല്‍ ഗാന്ധിക്ക് ഏറേ സാമ്യമുളളത്. അമ്മയായ സോണിയഗാന്ധി വിദേശിയാണ്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com