ന്യൂഡല്‍ഹി: വിവാഹം ചെയ്തു എന്നതുകൊണ്ട് ഭര്‍ത്താവിന് ആവശ്യമുള്ളപ്പോഴെല്ലാം സ്ത്രീ ശാരീരിക ബന്ധത്തിനു വഴങ്ങിക്കൊടുക്കണമെന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ശാരീരിക ബന്ധത്തിന് എപ്പോഴും തയാറായിരിക്കണമെന്നും സന്നദ്ധമായിരിരിക്കണമെന്നും വിവാഹം അര്‍ഥമാക്കുന്നില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
വിവാഹത്തില്‍ ശാരീരിക ബന്ധത്തിനു വിസമ്മതം അറിയിക്കാന്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണണം. ബലാത്സംഗത്തിന് ബലപ്രയോഗം നിര്‍ബന്ധമല്ലൈന്ന് കോടതി അഭിപ്രായപ്പെട്ടു.
വിവാഹം എന്നാല്‍ പുരുഷന് ആവശ്യമുള്ളപ്പോഴെല്ലാം സ്ത്രീ ശാരീരിക ബന്ധത്തിന് തയാറാവണമെന്നും സന്നദ്ധയാവണമെന്നും അര്‍ഥമില്ല. വിവാഹം ചെയ്തു എന്നതുകൊണ്ടു മാത്രം അതു സ്ത്രീയുടെ ഉത്തരവാദിത്വമാണെന്നു പറയാനാവില്ല- വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് മെന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്ന സംഘടന നല്‍കിയ സബ്മിഷനോടു വിയോജിച്ചുകൊണ്ട് കോടതി അറിയിച്ചു.
ബലാത്സംഗത്തിന് ബലപ്രയോഗം നിര്‍ബന്ധമല്ല. പരുക്കു പറ്റിയോ എന്ന് അതില്‍ പരിശോധിക്കേണ്ടതില്ല. ഇന്നു ബലാത്സംഗം എന്നതിന്റെ നിര്‍വചനം മാറിപ്പോയെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വാദം തുടരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ