ഹസാര്‍: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത ഒടുവിൽ പൊലീസിന്റെ പിടിയിലായി. ബാബ അമര്‍പുരി എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ് അറസ്റ്റുചെയ്തത്. ഹരിയാണയിലെ ഫത്തേഹാബാദില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫത്തേഹാബാദ് ടൊഹാനയിലെ ബാലക് നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയാണ് ഇദ്ദേഹം.
ഇന്റര്‍നെറ്റില്‍ പീഡന ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മന്ത്രവാദി സ്ത്രീകളെ പീഡിപ്പിക്കുന്നത് ആവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. അശ്ലീല രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇയാള്‍ തന്നെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകർത്തിയിരുന്നത്.
അറസ്റ്റിലായ മന്ത്രവാദിയെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുവെന്ന് ഫത്തേഹാബാദ് പോലീസ് അറിയിച്ചു. മന്ത്രാവാദിക്കെതിരെ പരാതിയുമായി രണ്ട് സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. നേരത്തെ മന്ത്രവാദിക്കെതിരെ പോലീസ് മറ്റൊരു ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. എന്നാൽ പോലീസുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു മന്ത്രവാദി ആരോപിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ