ന്യൂഡൽഹി: ക്രിക്കറ്റ് കളിയെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഡൽഹിയിൽ കലാപം. ത്രിലോക്പുരിയിൽ വ്യാഴാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമികൾ കല്ലുകളും കൈബോംബുകളും ഉപയോഗിച്ചു. ഉടൻതന്നെ സംഭവസ്ഥലത്തെത്തിയപൊലീസ് അക്രമികളെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ നാലു പ്രദേശവാസികൾക്കും നാലു പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപമേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. കലാപം വർഗീയമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ലെന്ന് ഡൽഹി ഈസ്റ്റ് പൊലീസ് കമ്മീഷണർ പങ്കജ് കുമാർ സിംഗ് പറഞ്ഞു.
ഈ വർഷം ഇത് രണ്ടാം തവണയാണ് ത്രിലോക്പുരിയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഫെബ്രുവരിയിൽ, ദളിത് സമുദായത്തിൽപ്പെട്ട യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയെന്ന വ്യാജവാർത്തയെ തുടർന്ന് മേഖലയിൽ രണ്ടു സമുദായങ്ങൾ തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 2016-ലും ഇവിടെ അക്രമങ്ങളുണ്ടായി. 2014-ൽ ഹിന്ദു-മുസ്ലിം സമുദായങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 പേർക്കു പരിക്കേറ്റിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ