മുംബൈ: ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ(ഡിആർടി) പ്രവർത്തനം നിലച്ചതിൽ കേന്ദ്ര ധനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. ഒരു പ്രധാന ഏജൻസി പ്രവർത്തനം നിലച്ചിട്ടും രാജ്യത്തെ ധനമന്ത്രി ഉറങ്ങുകയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ബാങ്കുകൾ ഉൾപ്പെടെയുള്ളവയുടെ വായ്പാ തിരിച്ചുപിടിക്കൽ, സാമ്പത്തിക സ്ഥാപനങ്ങൾ, ഈ സ്ഥാപനങ്ങളുടെ ഇടപാടുകാർ എന്നിവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഡിആർടിയാണ്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അരുണ്‍ ജയ്റ്റ്ലി അവധിയിൽ പോയതിനാൽ പിയൂഷ് ഗോയലിനാണ് ഇപ്പോൾ ധനമന്ത്രാലയത്തിന്റെ ചുമതല. മാസങ്ങൾക്കു മുമ്പ് തീപിടിത്തമുണ്ടായതിനെ തുടർന്ന് മുംബൈയിൽ അടച്ചിട്ട ഡിആർടി ഓഫീസ് തുറന്നു പ്രവർത്തിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ പരാമർശം.ബാങ്ക് തട്ടിപ്പുകാരൻ നീരവ് മോദി, മെഹുൽ ചോക്സി, എസ്സാർ ഗ്രൂപ്പ് എന്നിവരുമായി ബന്ധപ്പെട്ട രേഖകൾ ഈ ഓഫീസിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ രേഖകൾ നശിച്ചതായാണു സൂചന. തീപിടിത്തം കരുതിക്കൂട്ടിയുള്ളതാണെന്നും രേഖകൾ നശിപ്പിക്കപ്പെട്ടതായും ആരോപണമുയർന്നിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പ്രവർത്തിക്കുന്ന ഡിആർടി ഓഫീസ് ഒരു മാസത്തിലേറെയായി പ്രവർത്തിക്കുന്നില്ല. ഈ സ്ഥാപനം അടച്ചിട്ടതിനെതിരേ ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ ബാർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എ.എസ്.ഓക, റിയാസ് ചഗ്ല എന്നിവരുൾപ്പെട്ട ബെഞ്ച് ധനമന്ത്രിക്കെതിരേ വിമർശനം നടത്തിയത്. ദക്ഷിണ മുംബൈയിൽ ഡിആർടിക്ക് മറ്റൊരു ഓഫീസ് ഏർപ്പാടാക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ