ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച് വ്യാജ പ്രസ്താവന നടത്തി പ്രതിരോധ മന്ത്രിയും മോദിയും പാര്‍ലമെന്റിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാന്‍ സുരക്ഷകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്തു. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. 2008 ല്‍ ഫ്രാന്‍സുമായി പ്രതിരോധ മേഖലയില്‍ ഒപ്പിട്ട കരാര്‍ ആണു ബിജെപി സഭയില്‍ ഹാജരാക്കിയത്. 2008 ല്‍ റഫാലിനെ തെരഞ്ഞെടുത്തിട്ടു പോലുമില്ലെന്ന് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു. 2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു ഫ്രാന്‍സുമായി ഒപ്പിട്ട കരാറില്‍ വില പുറത്തുവിടുന്നത് വിലക്കുന്ന വ്യവസ്ഥയുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് മുന്‍ പ്രതിരോധ മന്ത്രിയായ എ.കെ.ആന്റണി രംഗത്തെത്തിയത്.
റഫാല്‍ ഉള്‍പ്പെടെ ആറു കമ്പനികളാണ് ഇന്ത്യയ്ക്കു യുദ്ധ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. 2012 ലാണു റഫാലിനെ തെരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസര്‍ക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ഥ്യമാക്കാനായില്ല. 126 റഫാല്‍ വിമാനങ്ങള്‍ക്കാണു യുപിഎ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു (ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) കൈമാറുമെന്നു ധാരണയുണ്ടായിരുന്നു. എന്നാല്‍, ബിജെപി സര്‍ക്കാരിനു കീഴില്‍ കരാര്‍ 36 വിമാനങ്ങള്‍ക്കായി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തതായി ആന്റണി ആരോപിച്ചു.
യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയതിനേക്കാള്‍ ഭീമമായ തുകയ്ക്കാണു മോദി സര്‍ക്കാര്‍ റഫാല്‍ ഇടപാടിനു സമ്മതിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങള്‍ എന്നിവയുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റഫാല്‍ ഇടപാടിന്റെ വില പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്നു ഫ്രാന്‍സ് അറിയിച്ചിട്ടും മോദിയും സംഘവും അതിനു തയാറാവാത്തതു ദുരൂഹമാണ്. യുദ്ധവിമാന നിര്‍മാണം എച്ച്എഎല്ലില്‍നിന്ന് എടുത്തുമാറ്റി, ഈ മേഖലയില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കു കൈമാറിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആന്റണി ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ