ആദ്യരാത്രിയില്‍ ആഭരണവും പണവുമായി വധു മുങ്ങി; ആറ്റുനോറ്റ കല്യാണം പൊളിഞ്ഞ് കടം കയറി നാല്‍പതുകാരന്‍ 

നാല്പതാം വയസ്സില്‍ ആറ്റുനോറ്റു കെട്ടിയ കല്യാണം പൊളിഞ്ഞുപോയതിന്റെ വിഷമത്തിലാണ് ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്റു.
ആദ്യരാത്രിയില്‍ ആഭരണവും പണവുമായി വധു മുങ്ങി; ആറ്റുനോറ്റ കല്യാണം പൊളിഞ്ഞ് കടം കയറി നാല്‍പതുകാരന്‍ 

പാറ്റ്‌ന: നാല്പതാം വയസ്സില്‍ ആറ്റുനോറ്റു കെട്ടിയ കല്യാണം പൊളിഞ്ഞുപോയതിന്റെ വിഷമത്തിലാണ് ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്റു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവും സംഗീത കുമാരി എന്ന യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സമ്മാനങ്ങങ്ങളുമായി യുവതി കടന്നുകളഞ്ഞു. സംഭവത്തില്‍ വരന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ബന്ധുവീട്ടില്‍ കഴിഞ്ഞിരുന്ന അനാഥയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി കടമെടുത്ത യുവാവ് വെള്ളത്തിലുമായി. 

 ആദ്യരാത്രി മുറിയിലേക്ക് ക്ഷണിച്ച ഭര്‍ത്താവിനോട് തനിക്ക് ആര്‍ത്തവം ആയെന്നും അതിനാല്‍ ഒപ്പം കിടക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് മറ്റൊരു മുറിയില്‍ കഴിഞ്ഞ യുവതി രാത്രിതന്നെ സ്ഥലംവിടുകയായിരുന്നു. പിറ്റേന്ന് രാവിലെയായിട്ടും ഭാര്യയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും അവള്‍ കൊണ്ടുപോയതായി പങ്കജ് കുമാര്‍ പരാതിയില്‍ പറയുന്നു. 

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സംഗീത കുമാരി ബന്ധുക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ബന്ധുവാണ് ഈ വിവാഹാലോചന കൊണ്ടുവന്നത്. വധു മുങ്ങിയതോടെ തന്റെ മകനെ അവര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപിച്ച് പിന്റുവിന്റെ അമ്മ ഷീല ദേവി ഇവര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ പഞ്ചായത്ത് ഇടപെട്ടു. എത്രയും വേഗം വധുവിനെയും പണവും ആഭരണങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ഇവരോട് നിര്‍ദേശിച്ചു. ഇതിനു കഴിയാതെ വന്നതോടെ  വീട്ടുകാര്‍ തമ്മില്‍ വഴക്കായി. വിഷയം പോലീസ് സ്‌റ്റേഷനിലുമെത്തി. വെള്ളിയാഴ്ചയാണ് വരനും അമ്മയും പരാതി നല്‍കിയത്. 

തന്റേത് ദരിദ്ര കുടുംബമാണെന്നും തന്റെ ആയുസ്സ് തീരും മുന്‍പ് മകന് ഒരു ജീവിതം ഉണ്ടായി കാണാനാണ് ഇല്ലാത്ത പണം കടമെടുത്ത് വിവാഹം നടത്തിയതെന്നും ഷീല ദേവി പൊലീസിനോട് പറഞ്ഞൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com