അടുത്ത വീടിന്റെ മുകളിലുള്ള പെട്ടിയില്‍ പേടിപ്പെടുത്തുന്ന ഒരു പാവയുണ്ടെന്ന് എട്ട് വയസ് പ്രായമായ മകന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. എന്നാല്‍ അവന്‍ എപ്പോഴും പേടിപ്പെടുത്തുന്ന പാവയെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ പാവയുടെ ഫോട്ടോ എടുത്തുകൊണ്ടുവരാന്‍ അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ എടുത്തുകൊണ്ടുവന്ന ഫോട്ടോ കണ്ട് അച്ഛനും അമ്മയും ഞെട്ടി. ഒന്നര വര്‍ഷം മുന്‍പ് കാണാതായ അവരുടെ മകന്‍ സെയ്ദിന്റെ ജീര്‍ണിച്ച മൃതശരീരമായിരുന്നു അത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
അയല്‍ക്കാരനായ മുഹമ്മദ് മൊമീന്റെ വീടിന്റെ മുകളിലെ നിലയില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ട് കൂടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കാണാതാവുമ്പോള്‍ കുട്ടി ധരിച്ചിരുന്ന യൂണിഫോം തന്നെയാണ് മൃതദേഹത്തിലുള്ളത്. 2016 ഡിസംബര്‍ ഒന്നിനാണ് മുഹമ്മദ് നാസറിന്റെ ആറു മക്കളില്‍ അഞ്ചാമനായ സെയ്ദിനെ കാണാതാകുന്നത്. നാലു വയസായിരുന്നു അന്ന് കുട്ടിയുടെ പ്രായം. എന്നെങ്കിലും തങ്ങളുടെ മകന്‍ തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു ഈ മാതാപിതാക്കള്‍. കളിക്കുന്നതിനിടെ കാണാതായ ബോള്‍ തെടിയുള്ള ജനൈദിന്റെ തിരച്ചിലാണ് സഹോദരന്റെ ജീര്‍ണിച്ച ശരീരം കണ്ടെത്തിയത്. മുഹമ്മദ് നാസറിന്റെ ആറു മക്കളില്‍ അഞ്ചാമനാണ് സെയ്ദ്.
'ഈ പതിനെട്ട് മാസവും അവന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചു. അവസാനം ഇന്നലെ അവനെ കണ്ടു. പക്ഷേ ജീവനോടെയല്ലെന്ന് മാത്രം. ഞങ്ങള്‍ പലപ്പോഴും വീടിന് മുകളില്‍ പോയി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ അവന്‍ അടുത്തുള്ള പെട്ടിയില്‍ ഇങ്ങനെ ജീര്‍ണ്ണിച്ച് കിടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു..' നാസിര്‍ പറഞ്ഞു. കുട്ടിയെ കാണാതായതിന് ശേഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോളുകള്‍ വരുമായിരുന്നെന്ന് അച്ഛന്‍ പറഞ്ഞു. തുക കൊടുത്താല്‍ മാത്രമേ കുട്ടിയേ വിട്ടു തരൂ എന്നാണ് അവര്‍ പറഞ്ഞത്. മകന് ഫോണ്‍ കൊടുക്കാമെന്ന് പറഞ്ഞ് ഒരു കുട്ടിയെ കൊണ്ട് സംസാരിച്ചിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് സെയ്ദാണെന്ന് തോന്നിയിരുന്നില്ലെന്നും നാസര്‍ പൊലീസിനോട് പറഞ്ഞു.
മുകളിലത്തെ നിലയില്‍ ആള്‍താമസമില്ലെന്നാണ് മൊമീന്‍ പറയുന്നത്. താനും കുടുംബവും താഴത്തെ നിലയിലാണ് താമസിക്കുന്നതെന്നും. മുകളിലത്തെ നിലയിലേക്ക് കയറാന്‍ പടവുകളില്ലാത്തതിനാല്‍ ഏണി വെച്ചാണ് കയറിയിരുന്നതെന്നുമാണ് മൊമീന്‍ പറയുന്നത്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഡിഎന്‍എ ഫലവും ലഭിക്കണം. എന്നാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത കിട്ടൂവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ