ഇഫ്താര്‍ വിരുന്ന് രാഷ്ട്രപതി ഭവനില്‍ വേണ്ടെന്ന് രാംനാഥ് കോവിന്ദ്

മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നു - ഒരുമതത്തിന്റെയും ആഘോഷങ്ങള്‍ നികുതിപ്പണം ഉപയോഗിച്ചു വേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ്  തീരുമാനം
ഇഫ്താര്‍ വിരുന്ന് രാഷ്ട്രപതി ഭവനില്‍ വേണ്ടെന്ന് രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: ഇഫ്താര്‍ വിരുന്നില്‍ മുന്‍പ്രസിഡന്റ് എപിജെ അബ്ദുള്‍  കലാമിന്റെ പാതയിലൂടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നുവെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

ഒരുമതത്തിന്റെയും ആഘോഷങ്ങള്‍ നികുതിപ്പണം ഉപയോഗിച്ചുവേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ തീരുമാനം. പത്ത് വര്‍ഷത്തിന് മുന്‍പ് എപിജെ അബ്ദുള്‍ കലാമിന്റെ കാലത്തും സമാനമായ രീതിയില്‍ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. ഇഫ്താറിനായി ചെലവാക്കുന്ന പണം അനാഥര്‍ക്ക് സംഭാവന  ചെയ്യാനായിരുന്നു കലാമിന്റെ തീരുമാനം. 2002മുതല്‍ 2007 വരെയാണ് ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചത്. പിന്നിടെത്തിയ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, പ്രണബ് കുമാര്‍ മുഖര്‍ജി ഈതീരുമാനത്തില്‍ മാറ്റം വരുത്തിയിരുന്നു.

എന്നാല്‍ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്ത ശേഷം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് രാഷ്ട്രപതി ഭവന്‍ മാദ്ധ്യമ സെക്രട്ടറി അശോക് മാലിക് വ്യക്തമാക്കി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് തീരുമാനം. ഒരു മതത്തിന്റെയും ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രപതി റംസാന്‍ ആശംസകള്‍ നേര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com