സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യകളേക്കാള്‍ മോശം: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

വിവാദപരമായ പ്രസ്താവനകള്‍ നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ള ആളാണ് ഈ ബിജെപി എംഎല്‍എ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യകളേക്കാള്‍ മോശം: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ലഖ്‌നൗ: കൈക്കൂലി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യകളെക്കാള്‍ മോശമാണെന്ന് ബിജെപി എംഎല്‍എ. ജൂണ്‍ അഞ്ച് കൈക്കൂലിക്കാര്‍ക്കുള്ള മുന്നറിയിപ്പ് ദിനമായി ആചരിച്ച ബൈരിയ എംഎല്‍എ സുരേന്ദ്ര സിംഗാണ് വിവാദ കമന്റുമായെത്തിയത്. നേരത്തെയും ഇത്തരം വിവാദപരമായ പ്രസ്താവനകള്‍ നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ള ആളാണ് ഈ ബിജെപി എംഎല്‍എ.

വേശ്യകള്‍ പണം വാങ്ങി തങ്ങളുടെ ജോലിയും അരങ്ങില്‍ നൃത്തവും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുക മാത്രമല്ല അതിന് ജോലി കൂടി ചെയ്യില്ലെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു. ഇത്തരക്കാര്‍ക്ക് മുഖമടച്ച് അടിയാണ് നല്‍കേണ്ടത്. ഇവര്‍ തങ്ങളുടെ ജോലി ചെയ്ത് തീര്‍ക്കുമെന്നതിന് ഒരു ഉറപ്പുമില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ വിളിച്ച് വരുത്തി ശാസന നല്‍കിയതിന് പിന്നാലെയാണ് പുതിയ വിവാദം. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്കായി നല്‍കുന്ന മസാലയാണെന്നായിരുന്നു സുരേന്ദ്ര സിംഗ് പ്രധാനമന്ത്രിക്ക് അന്ന് നല്‍കിയ വിശദീകരണം. 

രാജ്യത്ത് പീഡനം വര്‍ദ്ധിക്കുന്നത് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കുന്നത് മൂലമാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പറഞ്ഞത്. കുട്ടികളെ അലഞ്ഞ് തിരിയാന്‍ അനുവദിക്കുന്ന മാതാപിതാക്കളാണ് രാജ്യത്ത് പീഡനം കൂടാന്‍ കാരണമെന്ന സുരേന്ദ്രസിംഗിങ്ങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമന്റെ അവതാരമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശൂര്‍പ്പണഖയാണെന്നും വിശേഷിപ്പിച്ച് നേരത്തെയും സുരേന്ദ്ര സിംഗ് വിവാദത്തില്‍ അകപ്പെട്ടിരുന്നു. അടുത്തിടെ കൈറാനയിലും നൂര്‍പൂരിലും ബി.ജെ.പിക്കേറ്റ തിരിച്ചടി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗങ്ങളുടെ പിടിപ്പുകേടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com