ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടത്തി വന്ന പ്രക്ഷോഭത്തിന്റെ അവസാന ദിനമായ ഇന്ന് കര്‍ഷകര്‍ അഖിലേന്ത്യാ കര്‍ഷക ബന്ദ് ആചരിക്കുന്നു. പ്രതിഷേധിച്ചിറങ്ങിയ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിധ ചര്‍ച്ചയ്ക്കും തയ്യാറാവാത്ത സാഹചര്യത്തിലാണ് ബന്ദ് നടത്തുന്നത്.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം, സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകല്‍ നടപ്പിലാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്നിനായിരുന്നു കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. രാഷ്ട്രയ കിസാന്‍ മഹാസംഘായിരുന്നു രാജ്യവ്യാപക കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്രാ എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പഴം, പച്ചക്കറി വില കുതിച്ചുയര്‍ന്നിരുന്നു.
രാഷ്ട്രീയ കിസാന്‍ സംഘ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത് കര്‍ഷക സംഘടനകള്‍ക്കിടയിലെ ഐക്യം തകര്‍ക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. ബന്ദിനോട് സഹകരിക്കില്ലെന്ന് കേരള കര്‍ഷക സംഘം വ്യക്തമാക്കുന്നു. കര്‍ഷക ഐക്യം കെട്ടിപ്പടുക്കുവാന്‍ വേണ്ടി 190ലേറെ കര്‍ഷക സംഘടനകളുമായി ചേര്‍ന്നാണ് കിസാന്‍ സംഘ് രൂപീകരിച്ചത് എങ്കിലും ഭാരത് ബന്ദ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടനയിലെ 190ലേറെ വരുന്ന നേതാക്കളുമായി ആലോചിക്കാതെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ആരോപണം. ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന നേതാക്കള്‍ ചേര്‍ന്നാണ് ഈ സംഘടന രൂപീകരിച്ചതെന്നും സിപിഎം ആരോപിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ