ഉദ്യോഗസ്ഥര്‍ യാത്രക്കാരെ കബളിപ്പിക്കുന്നു: ട്രെയിനുകള്‍ കൃത്യസമയം പാലിക്കണമെന്ന് റെയില്‍വെ മന്ത്രിയോട് മുഖ്യമന്ത്രി  

കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനു കത്തെഴുതി
ഉദ്യോഗസ്ഥര്‍ യാത്രക്കാരെ കബളിപ്പിക്കുന്നു: ട്രെയിനുകള്‍ കൃത്യസമയം പാലിക്കണമെന്ന് റെയില്‍വെ മന്ത്രിയോട് മുഖ്യമന്ത്രി  

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനു കത്തെഴുതി. ട്രെയിനുകള്‍ വൈകുന്നതുമൂലം യാത്രക്കാര്‍ അങ്ങേയറ്റം ഉത്കണ്ഠാകുലരാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

നിരന്തരം ട്രെയിനുകള്‍ വൈകുന്നതിനെതിരെ പൊതുജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നു. ഒപ്പം മാധ്യമങ്ങളില്‍ റെയില്‍വെയ്‌ക്കെതിരായ വാര്‍ത്തകള്‍ സ്ഥാനം പിടിക്കുകയാണ്. സമയ കൃത്യതയുടെ കാര്യത്തില്‍ 68 റെയില്‍വെ ഡിവിഷനുകളില്‍ 63ാം സ്ഥാനമാണു തിരുവനന്തപുരം ഡിവിഷന് ഉള്ളതെന്ന ദുഃഖസത്യം ഓര്‍മിപ്പിക്കുന്നു.  

ട്രാക്കുകള്‍ മാറ്റുന്നതടക്കമുള്ള റെയില്‍വെയുടെ സുരക്ഷാശ്രമങ്ങളെ അഭിനന്ദിക്കുകയാണ്. എന്നാല്‍ തിരുവനന്തപുരം കാസര്‍കോട് പാത ഇരട്ടിപ്പിക്കല്‍ ഏതാണ്ടു പൂര്‍ത്തിയായിട്ടും കേരളത്തില്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്നതു ദേശീയ ശരാശരിയേക്കാള്‍ എത്രയോ താഴെയാണ്. 

തീവണ്ടികളുടെ സമയകൃത്യത ഉറപ്പു വരുത്താന്‍ താങ്കളുടെ മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, പുകമറ സൃഷ്ടിച്ചു വൈകിയെത്തുന്ന സമയം ഔദ്യോഗിക സമയമായി പരിഷ്‌കരിച്ചു യാത്രക്കാരെ കബളിപ്പിക്കാനാണു റെയില്‍വെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ടു സമയകൃത്യത പാലിക്കുന്നതിനാവശ്യമായ നടപടിയുണ്ടാവണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com