അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജിവക്കുമെന്ന് പാട്ടിദാർ അനാമത് ആന്തോളൻ സമിതിനേതാവ് ഹാർദിക് പട്ടേൽ. വ്യാഴാഴ്ചയാണ് ഹാർദിക് ഈ അവകാശവാദമുന്നയിച്ചത്. ഒരു പട്ടേൽ/ക്ഷത്രിയ സമുദായക്കാരൻ അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നും ഹാർദിക് അവകാശപ്പെട്ടു. എന്നാൽ തൊട്ടുപിന്നാലെ ഈ പ്രസ്താവന തള്ളിമുഖ്യമന്ത്രി വിജയ് രുപാനി രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന്റെ നടപടിക്രമങ്ങൾ എന്താണെന്നുപോലും ഹാർദികിന് അറിയില്ലെന്നു അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി വിജയ് രുപാനി രാജിവയ്ക്കും. പത്തുദിവസത്തിനുള്ളിൽ ഇത് അംഗീകരിക്കപ്പെടും. മുഖ്യമന്ത്രി സ്ഥാനം രുപാനി ഏറ്റെടുത്തതു മുതൽ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ കാര്യങ്ങൾ നോക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. ഒരു പട്ടേൽ സമുദായക്കാരനെയോ ക്ഷത്രിയനെയോ ബിജെപി അടുത്ത മുഖ്യമന്ത്രിയാക്കും- എന്നായിരുന്നു രാജ്കോട്ടിൽ മാധ്യമങ്ങളുമായി സംസാരിക്കവെ ഹാർദിക് അവകാശപ്പെട്ടത്.
എന്നാൽ ഗാന്ധിനഗറിൽ മാധ്യമങ്ങളെ കാണവെ ഹാർദികിനെ തള്ളി രുപാനി നിലപാട് വ്യക്തമാക്കി. ഹാർദിക് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും മാധ്യമശ്രദ്ധ നേടുക മാത്രമാണ് ഹാർദിക് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ഇതേവരെ രാജിവച്ചിട്ടില്ലെന്നും സമീപകാലത്ത് ഈ ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ