പാട്‌ന: ഇന്ദിര ആവാസ് യോജനയിലെയടക്കം തട്ടിപ്പുകള്‍ പുറത്തുകൊണ്ടു വന്ന വിവരാവകാശ പ്രവര്‍ത്തകന്‍ രാജേന്ദ്ര സിങ് വെടിയേറ്റു മരിച്ചു.കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ മോതിഹാരിയില്‍ നിന്നും വക്കീലിനെ കണ്ട് മടങ്ങവേയാണ് രാജേന്ദ്ര സിങിന് നേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്തത്. രക്തത്തില്‍ കുളിച്ച് റോഡില്‍ കിടന്ന രാജേന്ദ്രസിങിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം മൂന്ന് തവണ സിങിന് നേരെ വെടിയുതിര്‍ത്തതായാണ് പൊലീസ് റിപ്പോര്‍ട്ട്.
രണ്ട് മാസത്തിനിടെ ബിഹാറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വിവരാവകാശ പ്രവര്‍ത്തകനാണ് സിങ്. ഏപ്രില്‍ നാലിനാണ് വൈശാലി ജില്ലയില്‍ ജയന്ത് കുമാര്‍ കൊല്ലപ്പെട്ടത്.ബിഹാറിലെ അധ്യാപക- പൊലീസ് നിയമനത്തിലെ ക്രമക്കേടുകള്‍,എല്‍ഐസി ഓഫീസ് അഴിമതി തുടങ്ങിയവ രാജേന്ദ്രസിങാണ് പുറത്തുകൊണ്ടുവന്നത്.
മുന്‍പ് മൂന്ന് തവണ രാജേന്ദ്രസിങിന് നേരെ ആക്രമണം ഉണ്ടായിട്ടുള്ളതായി പൊലീസ് അറിയിച്ചു.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നല്‍കണമെന്ന സിങിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നവരുടെ ജീവന്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് കീഴില്‍ സുരക്ഷിതമല്ലെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് അലോക് മേത്ത പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ