കപില്‍ദേവും മാധുരി ദീക്ഷിത്തും രാജ്യസഭയിലേക്ക് ? ; പുതിയ നീക്കവുമായി ബിജെപി 

നാലു സീറ്റുകളിലാണ് ഒഴിവുള്ളത്. നാലു സീറ്റിലേക്കായി 12 ഓളം പേരുകളാണ് പരിഗണനയിലുള്ളത്
കപില്‍ദേവും മാധുരി ദീക്ഷിത്തും രാജ്യസഭയിലേക്ക് ? ; പുതിയ നീക്കവുമായി ബിജെപി 

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലെ 18 ന് ആരംഭിക്കാനിരിക്കെ, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും പ്രതിപക്ഷ കൂട്ടായ്മയും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പാണ് കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബലാബലത്തിന് കളമൊരുക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒഴിവുള്ള സീറ്റുകളിലേക്ക് ഉടന്‍ നിയമനം നടത്താനുള്ള ആലോചനയിലാണ് ബിജെപി നേതൃത്വം. നാലു സീറ്റുകളിലാണ് ഒഴിവുള്ളത്. ഇത് മണ്‍സൂണ്‍ സെഷന് മുമ്പ് നികത്തുമെന്ന് ബിജെപി നേതൃത്വം സൂചിപ്പിച്ചു. നാലു സീറ്റിലേക്കായി 12 ഓളം പേരുകളാണ് പരിഗണനയിലുള്ളത്. 

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്ടന്‍ കപില്‍ ദേവ്, സിനിമാ താരം മാധുരി ദീക്ഷിത്ത്, മറാത്തി തിരക്കഥാകൃത്ത് ബാബാസാഹെബ് പുരന്ദരെ തുടങ്ങിയവര്‍ ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ കപില്‍ദേവും മാധുരി ദീക്ഷിത്തും ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ഇരുവരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. മാധുരി ദീക്ഷിത്ത് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാണ്.  

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സിനിമാതാരം രേഖ, വിയവസായി അനു ആഗ എന്നിവരുടെ കാലാവധി ഏതാനും മാസങ്ങള്‍ക്ക് മുമ്പെ അവസാനിച്ചിരുന്നു. പ്രമുഖ അഭിഭാഷകന്‍ കെ പരാശരന്റെ രാജ്യസഭ കാലാവധി ഈ മാസം 29 ന് അവസാനിക്കും. പിജെ കുര്യന്റെ കാലാവധി അവസാനിച്ചതോടെ, ഒഴിവു വന്ന ഉപാധ്യക്ഷ പദം ഒരു കാരണവശാലും പ്രതിപക്ഷത്തിന് നല്‍കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ജയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ബിജെപി നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പദവിയിലേക്ക് ആരെയാണ് പാര്‍ട്ടി കണ്ടുവെച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോ, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായോ ഇതുവരെ സൂചന നല്‍കിയിട്ടുമില്ല. 

നിലവില്‍ ബിജെപിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ തെലുഗുദേശം പാര്‍ട്ടി മുന്നണി വിട്ടത് എന്‍ഡിഎയ്ക്ക് ക്ഷീണമാണ്. ജനതാദള്‍ യുവിന്റെ സഹായത്തോടെ ഇത് മറികടക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കൂടാതെ ഇരുമുന്നണിയിലും പെടാതെ നില്‍ക്കുന്ന ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രസമിതി എന്നിവയുടെ പിന്തുണ എന്‍ഡിഎയും, പ്രതിപക്ഷവും കണ്ണുവെക്കുന്നുണ്ട്. രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ് വര്‍ഷകാല സമ്മേളനത്തില്‍ തന്നെ നടക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി. ഇക്കാര്യം അടക്കം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com