ചോദ്യം ചെയ്യലില്‍ പൊലീസിനെ കുഴക്കി മേജര്‍; പ്രതിക്ക് ഡല്‍ഹിയില്‍ മാത്രം മൂന്ന് കാമുകിമാര്‍

ദിനംപ്രതി പുതിയ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സത്യം ഏതാനും ദിവസങ്ങള്‍ക്കകം വെളിപ്പെടുത്തുമെന്നും ഡിസിപി
ചോദ്യം ചെയ്യലില്‍ പൊലീസിനെ കുഴക്കി മേജര്‍; പ്രതിക്ക് ഡല്‍ഹിയില്‍ മാത്രം മൂന്ന് കാമുകിമാര്‍

ന്യൂഡല്‍ഹി: സുഹൃത്തായ മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കരസേന മേജര്‍ നിഖില്‍ ഹന്ദയ്ക്കു ഡല്‍ഹിയില്‍ മൂന്ന് കാമുകിമാര്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. മേജര്‍ അമിത് ദ്വിവേദിയടെ ഭാര്യ ഷൈല്‍ജയെ കൊലപ്പെടുത്തിയ വിവരം ഇവരില്‍ ഒരാളെ നിഖില്‍ വിളിച്ചു പറയുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു

കൊലനടത്തി മിനുറ്റുകള്‍ക്കുള്ളില്‍ നിഖിലിന്റെ ഈ 'ഏറ്റുപറച്ചില്‍'. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണു പൊലീസിന് ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നിഖിലിനേക്കാള്‍ ഏറെ മുതിര്‍ന്ന വനിതയെയാണു കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. മൂന്നു പേരില്‍ നിഖിലിന് ഏറെ ഇഷ്ടവും ഇവരോടായിരുന്നെന്നാണ് സൂചന

ഷൈല്‍ജയെ കൊലപ്പെടുത്തിയ വിവരം കേട്ടപ്പോള്‍ തമാശയാണെന്നാണു കരുതിയത്. ഫോണ്‍ കട്ടും ചെയ്തു. അതുകൊണ്ടാണു പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നതാണ് ചോദ്യം ചെയ്യലില്‍ ഈ സ്ത്രീ പൊലീസിനോട് പറഞ്ഞത്.ഡല്‍ഹിയില്‍ താമസിക്കുന്ന ഈ വനിത വിവാഹമോചിതയാണ്. മുതിര്‍ന്ന രണ്ടു മക്കളുമുണ്ട്. അതിനാല്‍ത്തന്നെ ഇവരും നിഖിലുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ മറച്ചുവച്ചാണു പൊലീസിന്റെ അന്വേഷണം. ഇവരെ വിളിച്ചതിനു ശേഷം നിഖില്‍ സഹോദരനോടാണു ഫോണില്‍ സംസാരിച്ചത്. ഇരുവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

2015ലാണ് മൂന്നു കാമുകിമാരില്‍ ചിലരുമായി ഹന്ദ സൗഹൃദം സ്ഥാപിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു സൗഹൃദം സ്ഥാപിച്ചെടുത്തത്. ഷൈല്‍ജയുടെയും ഫെയ്‌സ്ബുക് അക്കൗണ്ട് നിഖില്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ആര്‍മി മേജറുടെ ഭാര്യയാണെന്നറിഞ്ഞതോടെ നേരിട്ടു പരിചയപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.

ഡല്‍ഹിയിലെ കാമുകിമാരോടെല്ലാം തന്റെ ബന്ധങ്ങള്‍ സംബന്ധിച്ചു പലതരം നുണകളായിരുന്നു നിഖില്‍ പറഞ്ഞിരുന്നത്. ഷൈല്‍ജയ്ക്കു തന്നോടാണു താല്‍പര്യമെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍ പൊലീസോ ഷൈല്‍ജയെ അടുത്തറിയാവുന്നവരോ ഇതു വിശ്വസിക്കുന്നില്ല.വിവാഹം ചെയ്യണമെന്ന നിഖിലിന്റെ ആവശ്യം നിരസിച്ചതിനാലാണു കൊലപാതകമെന്നാണു പൊലീസ് നിഗമനം. ജൂണ്‍ നാലിനു മൈഗ്രെയ്‌നു ചികിത്സ തേടിയെന്ന മട്ടില്‍ ഹന്ദ ആര്‍മി ഹോസ്പിറ്റലിലെത്തിയിരുന്നു. ഇവിടെ ഫിസിയോതെറപ്പിക്കെത്തിയിരുന്ന ഷൈല്‍ജുമായി സംസാരിക്കുകയും ചെയ്തു.

കൊലപാതകം നടന്ന ശനിയാഴ്ച ഭാര്യയെ കാണാതായതിനെത്തുടര്‍ന്ന് അമിത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അതില്‍ നിഖിലിനെ കണ്ടതോടെയാണ് സംശയമായത്.  തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെങ്കിലും കൊലപാതക വിവരമായിരുന്നു പൊലീസിന് അമിതിനോട് പറയാനുണ്ടായിരുന്നത്. പിന്നാലെ നിഖിലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു.
അതിനിടെ  അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതായി പൊലീസ് പറയുന്നു. സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ കത്തി ഷൈല്‍ജയുടെ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നും വെസ്റ്റ് ഡല്‍ഹി ഡിസിപി വിജയ് കുമാര്‍ പറയുന്നു. എന്നാല്‍ ഹന്ദയ്‌ക്കെതിരെ 90 ശതമാനം തെളിവുകളും ലഭിച്ചു കഴിഞ്ഞു. ദിനംപ്രതി പുതിയ 'വിവരങ്ങള്‍' നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സത്യം ഏതാനും ദിവസങ്ങള്‍ക്കകം വെളിപ്പെടുത്തുമെന്നും ഡിസിപി അറിയിച്ചു  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com