ഗൗരി ലങ്കേഷ് വധം :  ഹിന്ദു യുവസേന നേതാവ് പിടിയില്‍ ; ഇയാള്‍ കുറ്റസമ്മതം നടത്തിയതായി സൂചന

മാണ്ഡ്യയിലെ മദ്ദൂര്‍ സ്വദേശിയും ഹിന്ദു യുവസേന നേതാവുമായ കെ ടി നവീന്‍കുമാറാണ് പൊലീസിന്റെ പിടിയിലായത്
ഗൗരി ലങ്കേഷ് വധം :  ഹിന്ദു യുവസേന നേതാവ് പിടിയില്‍ ; ഇയാള്‍ കുറ്റസമ്മതം നടത്തിയതായി സൂചന

ബംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഹിന്ദു സംഘടനാ നേതാവ് പൊലീസിന്റെ പിടിയില്‍. മാണ്ഡ്യയിലെ മദ്ദൂര്‍ സ്വദേശിയും ഹിന്ദു യുവസേന നേതാവുമായ കെ ടി നവീന്‍കുമാറാണ് പൊലീസിന്റെ പിടിയിലായത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ നവീന്‍കുമാറിനെ ചോദ്യം ചെയ്യലിനായി എട്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഗൗരി ലങ്കേഷ് വധത്തില്‍ പിടിയിലാകുന്ന ആദ്യ പ്രതിയാണ് നവീന്‍ കുമാര്‍. 

ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന് സമ്മതിക്കുന്ന നവീന്‍കുമാറിന്റെ കുറ്റസമ്മത മൊഴി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍മ്മല റാണി പറഞ്ഞു. കൊലപാതകത്തിലെ ഗൂഢാലോചന, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പ്രത്യേക അന്വേഷണ സംഘ തലവന്‍ അനുചേത് വ്യക്തമാക്കി. 

ഹിന്ദു യുവസേനയുടെ സ്ഥാപകാംഗമായ നവീന്‍കുമാര്‍ വെടിയുണ്ടകള്‍ അനധികൃതമായി കൈവശം സൂക്ഷിച്ചതിന്  ഫെബ്രുവരി 18 നാണ് പൊലീസ് പിടികൂടുന്നത്. 0.32 കാലിബര്‍ തോക്കും 15 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. തോക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ, മെജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് നവീനെ പൊലീസ് പിടികൂടുകയായിരുന്നു എന്നാണ് സൂചന. നവീന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ട ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതിന് സമാനമാണെന്നാണ് റിപ്പോര്‍ട്ട്. 

കസ്റ്റഡിയിലെടുത്ത നവീനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുള്ളതായി പൊലീസിന് സംശയം തോന്നിയത്. തുടര്‍ന്ന് പ്രതിയെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് സഹായം നല്‍കിയത് നവീന്‍ കുമാറാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഘത്തില്‍പ്പെട്ടവര്‍ക്ക് ബൈക്ക് എത്തിച്ചത് ഇയാളാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ഗൗരി ലങ്കേഷിന്റെ വീടിന് സമീപത്തെ സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രവുമായി നവീന്‍ കുമാറിന് സാമ്യമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. 

കര്‍ണാടകത്തിലെ കൊല്ലേഗലില്‍ നടന്ന ക്യാമ്പില്‍ തോക്ക് ഉപയോ​ഗിക്കുന്നതിന് നാലു പേര്‍ പരിശീലനത്തിലുണ്ടായിരുന്നതായി നവീന്‍ കുമാര്‍ പോലീസിന് മൊഴി നല്‍കിയതായും റിപ്പോർട്ടുണ്ട്. 2017 ജൂലായിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. വലിയൊരു ദൗത്യം പൂര്‍ത്തിയാക്കാനുണ്ടെന്നാണ് ഇവർ പറഞ്ഞത്. കൊല്ലേഗല്‍, ചാമരാജ് നഗര്‍ എന്നിവിടങ്ങളില്‍ ഓംനി വാനിലാണ് യാത്ര ചെയ്തതെന്നും നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ചാണ് പരിശീലനം നടത്തിയതെന്നും നവീന്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ടാണ് ഗൗരി ലങ്കേഷിനെ സ്വന്തം വീടിന് മുന്നിൽ വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്.  സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയുടെ കൊലയാളികളെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്. തീവ്ര ഹിന്ദുസംഘടനയായ സനാതൻ സൻസ്ഥയുമായും പ്രതിക്ക് പങ്കുണ്ടെന്നാണ് സൂചന. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതൻ സൻസ്ഥ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com