തോക്കു പിടിച്ചുള്ള സെല്‍ഫി എടുത്തു; 17 കാരന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് യുവതി മരിച്ചു

ഇരുവരും ചേര്‍ന്നുള്ള സെല്‍ഫിയാണ് യുവതിയുടെ ജീവന്‍ കവര്‍ന്നത്
തോക്കു പിടിച്ചുള്ള സെല്‍ഫി എടുത്തു; 17 കാരന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് യുവതി മരിച്ചു


ന്യൂഡല്‍ഹി: തോക്ക് പിടിച്ചു നില്‍ക്കുന്ന സെല്‍ഫി എടുക്കുന്നതിനിടെ അറിയാതെ വെടിപൊട്ടി യുവതി മരിച്ചു. 17 വയസുകാരന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടികൊണ്ടാണ് 23 വയസുകാരിയായ ബന്ധു മരിച്ചത്. ഇരുവരും ചേര്‍ന്നുള്ള സെല്‍ഫിയാണ് യുവതിയുടെ ജീവന്‍ കവര്‍ന്നത്. ദക്ഷിണ ഡല്‍ഹിയില്‍ സരിത വിഹാറില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. 

ഉത്തര്‍പ്രദേശില്‍ അധ്യാപികയായി ജോലി ചെയ്യുന്ന യുവതി ഡല്‍ഹിയിലെ ബന്ധുവിന്റെ വീട്ടില്‍ വന്നതായിരുന്നു. യുവതിയും ആണ്‍കുട്ടിയും ലോഡ് ചെയ്ത തോക്കുമായി സെല്‍ഫി എടുത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ 17 കാരനെ പൊലീസ് പിടികൂടി. വസ്തു കച്ചവടക്കാരനായ കുട്ടിയുടെ പിതാവിന്റെ തോക്കാണിത്. ലൈസന്‍സുള്ള ലോഡ് ചെയ്ത തോക്ക് ഉപയോഗിക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത മകന് അനുവാദം കൊടുത്തതിന് ഇയാള്‍ക്കെതിരേ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. 

കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. കൈയില്‍ തോക്കു പിടിച്ച് നില്‍ക്കുന്ന സെല്‍ഫി എടുക്കാന്‍ ഇവര്‍ തീരുമാനിച്ചു. കൈയില്‍ പിടിച്ചിരുന്ന തോക്കിന്റെ ട്രിഗറില്‍ അറിയാതെ വിരലമര്‍ത്തുകയായിരുന്നു. പരുക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com