ദയാവധത്തിന് ഉപാധികളോടെ അനുമതി; ചരിത്രപരമായ വിധിയുമായി സുപ്രീംകോടതി 

ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന്് ഉറപ്പുളള രോഗികള്‍ക്കാണ് ഉപാധികളോടെ ദയാവധം അനുവദിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്
ദയാവധത്തിന് ഉപാധികളോടെ അനുമതി; ചരിത്രപരമായ വിധിയുമായി സുപ്രീംകോടതി 

ന്യൂഡല്‍ഹി: ദയാവധത്തിന് ഉപാധികളോടെ സുപ്രീംകോടതി അനുമതി നല്‍കി. ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന്ഉറപ്പുളള രോഗികള്‍ക്കാണ് ഉപാധികളോടെ ദയാവധം അനുവദിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. മരണതാല്പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധത്തിന് അനുമതി നല്‍കാമെന്ന് പറയുന്ന വിധി പ്രസ്താവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ദയാവധം സാക്ഷ്യപ്പെടുത്തണമെന്നും വ്യക്തമാക്കുന്നു. ഇതിന് പുറമേ അതാത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളുടെ അനുമതിയോടുകൂടിയായിരിക്കണം ദയാവധം നടപ്പിലാക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

തിരിച്ചുവരാനാവാത്തവിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ബോധപൂര്‍വം മരിക്കാന്‍ വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം (പാസിവ് യുത്തനേസിയ) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. 

കൃത്യമായ മാര്‍ഗ നിര്‍ദേശത്തോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. അതായത് ഒരു മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സമ്മതം പത്രം എഴുതിവെച്ച ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം. തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ മജിസ്‌ട്രേറ്റിനെ നിയോഗിക്കും. ജില്ലാ മജിസ്‌ട്രേറ്റ് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിക്കണം. ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അന്തസോടുളള മരണം പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആയുസു നീട്ടിവെയ്ക്കുന്ന ഉപകരണങ്ങളും മരുന്നും വേണ്ടെന്നും വച്ച് നിഷ്‌ക്രിയ ദയാവധമാണ് നടപ്പിലാക്കേണ്ടത്. അല്ലാതെ മരുന്നു കുത്തിവെച്ചുളള ദയാവധം അനുവദിക്കില്ലെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

 അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ടെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടനയായ കോമണ്‍കോസ് ഹര്‍ജിയില്‍ ചോദിച്ചു.

ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് 2014ലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നവരെയും ഭേദപ്പെടുത്താനാവാത്ത വിധത്തില്‍ രോഗബാധിതരായവരെ പോലും ദയാവധത്തിനു അനുവദിക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയില്‍ പൊരുത്തക്കേടുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറിയത്.

നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ദയാവധം നിലനില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com