സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതപുസ്തകങ്ങളും സന്മാര്‍ഗപാഠവും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി മേനക ​ഗാന്ധി

സ്‌കൂളില്‍ ഹാജര്‍ വിളിക്കുമ്പോൾ  'ജയ്ഹിന്ദ്' എന്ന് പറയണം, ഉച്ചഭക്ഷണം  സസ്യാഹാരമാക്കണം തുടങ്ങിയ നിർദേശങ്ങളും ഉയർന്നു
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതപുസ്തകങ്ങളും സന്മാര്‍ഗപാഠവും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി മേനക ​ഗാന്ധി

ന്യൂഡല്‍ഹി: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സന്മാര്‍ഗപാഠവും വിവിധ മതപുസ്തകങ്ങളും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തോട് കേന്ദ്രമന്ത്രി മേനകാഗാന്ധി.വിവിധ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ മതസഹിഷ്ണുത വളര്‍ത്തുന്നതിനും പരസ്​പരം മനസ്സിലാക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്റെ 65-ാം യോഗത്തിലാണ് കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

വിവിധ മതങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നത് മതങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കാനും, പരസ്പരം അം​ഗീകരിക്കാനും ആദരിക്കാനുമുള്ള മനോഭാവം വളരാൻ ഉപകരിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. മതപരമായ സഹിഷ്ണുതയോടൊപ്പം ദേശസ്‌നേഹവും വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന തരത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന് യോഗത്തില്‍ ഒഡിഷ വിദ്യഭ്യാസമന്ത്രി ബദ്രി നാരായണ്‍ പത്ര ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമാണ് സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍. 

സ്‌കൂളില്‍ ഹാജര്‍ വിളിക്കുന്ന സമയത്ത് പ്രസന്റ് സർ, അല്ലെങ്കിൽ പ്രസന്റ് മേഡം എന്ന് പറയുന്നതിന് പകരം ജയ്ഹിന്ദ് എന്ന് പറയണം, ഉച്ചഭക്ഷണം പൂർണമായും സസ്യാഹാരമാക്കണം തുടങ്ങിയ നിർദേശങ്ങളും യോ​ഗത്തിൽ ഉയർന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com