ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ, ബീഹാറിലെ അരാരിയ ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഉച്ചയോടെ ഫലം അറിയാനാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഗോരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളിൽ നിന്നുള്ള എംപി സ്ഥാനം രാജിവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗോരഖ്പുരിൽ പത്ത് സ്ഥാനാർഥികളും ഫുൽപുരിൽ 22 സ്ഥാനാർഥികളുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഗോരഖ്പുരിൽ 43ഉം ഫുൽപുരിൽ 37.39ഉം ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
മുഹമ്മദ് തസ്ലിമുദ്ദീൻ എം.പിയുടെ മരണത്തെ തുടർന്നാണ് ബിഹാറിലെ അരാരിയ ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ 57 ശതമാനം പോളിങാണ് അരാരിയയിൽ രേഖപ്പെടുത്തിയത്. ബാഹാറിലെ നീതീഷ് കുമാർ-ബിജെപി സഖ്യത്തിന് തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ