ന്യൂഡല്‍ഹി : തെലുങ്കുദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ ഇന്നും പരിഗണിച്ചില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് അവിശ്വാസം സഭ പരിഗണിക്കാതിരുന്നത്. ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍സ് എംപിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ, സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ സുമിത്ര മഹാജന് വ്യക്തമാക്കി. രാജ്യസഭയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞിട്ടുണ്ട്.
അവിശ്വാസപ്രമേയത്തെ നേരിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന് പാര്‍ലമെന്റില്‍ മതിയായ ഭൂരിപക്ഷമുണ്ടെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ അവകാശപ്പെട്ടു. സഭ തടസ്സപ്പെടുത്താതിരിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. രാവിലെ സമ്മേളിച്ചപ്പോഴും ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ സ്തംഭിച്ചിരുന്നു.
നരേന്ദ്ര മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണ് ലോക്സഭയിലെത്തുന്നത്. വൈഎസ്ആർ കോൺഗ്രസും ബിജെപി സഖ്യമുപേക്ഷിച്ച തെലുങ്കുദേശം പാർട്ടിയുമാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. സഭ തടസപ്പെട്ടില്ലെങ്കിൽ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ നിലപാടെടുത്തിരുന്നു.
ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിട്ടുള്ളത്. കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ പ്രധാന പാർട്ടികൾ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. 50 എം പിമാരുടെ പിന്തുണയാണ് പ്രമേയം പരിഗണിക്കാൻ വേണ്ടത്. അതേസമയം അവിശ്വാസ പ്രമേയത്തിൽ സർക്കാരിനെയോ, പ്രതിപക്ഷത്തെയോ പിന്തുണയ്ക്കേണ്ടെന്നാണ് ശിവസേനയുടെ നിലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ