ന്യൂഡല്‍ഹി : വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് ബിക്കിനി ധരിക്കരുതെന്ന കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വിവാദപ്രസ്താവനയുടെ ചൂടാറും മുമ്പെ, മറ്റൊരു ചൂടന്‍ വാര്‍ത്ത എത്തിയിരിക്കുന്നു. 'ബിക്കിനി എയര്‍ലൈന്‍സ്' എന്നറിയപ്പെടുന്ന വിയറ്റ്‌നാമിലെ 'വിയറ്റ് ജെറ്റ് എയര്‍' ഇന്ത്യയിലേക്ക് സര്‍വീസ് നീട്ടുന്നു. എയര്‍ ഹോസ്റ്റസുമാര്‍ ബിക്കിനിയിട്ടും ജീവനക്കാര്‍ അല്‍പ്പവസ്ത്രം ധരിച്ചുമെത്തുന്ന വിയറ്റ് ജെറ്റ് വളരെ പെട്ടെന്നാണ് യാത്രക്കാര്‍ക്കിടയില്‍ സുപരിചിതമായത്.
ജീവനക്കാരുടെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണ സവിശേഷത കൊണ്ടാണ് വിയറ്റ്‌ജെറ്റിന് 'ബിക്കിനി എയര്‍ലൈന്‍സ്' എന്ന വിളിപ്പേര് ലഭിച്ചത്. വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുവേന്‍ തി ഫുയോംഗ് ആണ് വിയറ്റ്‌നാമിലെ ചെലവുകുറഞ്ഞ ഈ വിമാനക്കമ്പനിയുടെ ഉടമ. നഗ്നതയിലൂടെ വിപണി കീഴടക്കുകയെന്ന ഫുയോംഗിന്റെ തന്ത്രം വളരെ പെട്ടെന്ന് തന്നെ ക്ലിക്കാകുകയായിരുന്നു.
2011 ല്‍ ആരംഭിച്ച ബിക്കിനി എയര്‍ലൈന്‍സ് വളരെ പെട്ടെന്ന് തന്നെ വിജയമായി. മോഡലുകളെ പോലെ ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരുടെയും ഗ്രൗണ്ട് സ്റ്റാഫുകളുടെയും കലണ്ടര്‍ ഇറക്കിയതും സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു. നിലവില്‍ 55 എയര്‍ക്രാഫ്റ്റുകള്‍ 82 റൂട്ടുകളിലായി 385 സര്‍വീസുകളാണ് ദിനം പ്രതി വിയറ്റ്‌നാമിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്നത്.
അതേസമയം വിയറ്റ്‌നാമും ഇന്ത്യയും തമ്മില്‍ ബന്ധിപ്പിച്ച് നിലവില്‍ വിമാന സര്‍വീസില്ല. ഇതിന് പരിഹാരം കൂടി ലക്ഷ്യമിട്ടാണ് ബിക്കിനി എക്‌സ്പ്രസിന്റെ വരവ്. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയും ന്യൂഡല്‍ഹിയും തമ്മില്‍ ബന്ധിപ്പിച്ച് ആഴ്ചയില്‍ നാലുദിവസം സര്‍വീസ് നടത്താനാണ് പദ്ധതി. ഈ വര്‍ഷം ജൂലായിലോ ആഗസ്റ്റിലോ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ