ലഖ്നൗവില്‍ എബിവിപി പ്രവര്‍ത്തകന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍. എബിവിപി പ്രവര്‍ത്തകന്‍ പ്രതിയായ ബലാത്സംഗ കൊലപാതകക്കേസില്‍ ഇനിയെന്ത് സംഭവിക്കുമെന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് എബിവിപിയെയും ഭരണസംവിധാനത്തേയും കനയ്യ കുമാര്‍ കടന്നാക്രമിച്ചത്.
ആ എട്ടുവയസുകാരി ഇനി ദേശദ്രോഹിയായി പ്രഖ്യാപിക്കപ്പെടും. ദേശസ്‌നേഹിയായ പ്രതിയെ പിന്തുണച്ചുകൊണ്ട് ജാഥകള്‍ സംഘടിപ്പിക്കപ്പെടും. അഞ്ച് ദിവസത്തിന് ശേഷം അയ്യാള്‍ അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ച് മിനിറ്റുകൊണ്ട് ജാമ്യം ലഭിക്കുകയും ചെയ്യും. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ ഇരയെ കുറ്റക്കാരിയായി മുദ്രകുത്തും, അദ്ദേഹം പറഞ്ഞു.
മുത്തശ്ശിക്കും അച്ഛനുമൊപ്പം നടപ്പാതയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ ആഗ്രയിലെ സെന്റ് ജോണ്‍സ് കോളജ് രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ഹരീഷ് ഠാക്കൂര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയോടെ ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന ഇയ്യാള്‍ പെണ്‍കുട്ടിയെ കാണുകയും ആരും അറിയാതെ പെണ്‍കുട്ടിയെ തന്റെ തോളിലെടുത്ത് കോളജിനകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
'കോളേജിന്റെ മതിലിനു സമീപം എത്തുന്നതുവരെ പെണ്‍കുട്ടി നല്ല ഉറക്കത്തിലായിരുന്നു. ഹരീഷ് കുട്ടിയെയും കൊണ്ട് മതില്‍ ചാടാന്‍ തുടങ്ങുമ്പോള്‍ പെണ്‍കുട്ടി ഉണര്‍ന്നു. നിലവിളിച്ചപ്പോള്‍ ഹരീഷ് പെണ്‍കുട്ടിയുടെ വായ് പൊത്തിപ്പിടിച്ചു. അതിനുശേഷം പെണ്‍കുട്ടിയെ മതിലിനു മുകളിലൂടെ താഴേക്ക് എടുത്തിടുകയും ബലാല്‍സം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തു' ഹരിപര്‍വട്ട് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് ചന്ദ്ര ഗൗതം പറഞ്ഞു.
ശനിയാഴ്ച രാവിലെ 8 മണിയോടെ കോളജ് അധികൃതരാണ് പെണ്‍കുട്ടിയുടെ മൃതദേഹം ക്യാംപസിനകത്ത് കണ്ടെത്തിയത്. കോളജിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഹരീഷ് ആണ് പ്രതിയെന്ന് മനസിലായത്. പെണ്‍കുട്ടിയെ തോളിലെടുത്ത് ഇയാള്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചു. ഇയാള്‍ക്ക് വേറെ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ