ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റാ വിഷയത്തില്‍ കോണ്‍ഗ്രസുമായുളള തര്‍ക്കം മുറുകുന്നതിനിടയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി അമേരിക്കന്‍ കമ്പനിയുടെ അവകാശവാദം. 2010 ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ വിജയിപ്പിക്കാന്‍ സജീവമായി ഇടപെട്ടിരുന്നതായാണ് കേംബ്രിഡ്ജ് അനലിറ്റിക്ക വെളിപ്പെടുത്തിയത്. ബി.ജെ.പി,ജനതാദള്‍ (യു) പാര്‍ട്ടികള്‍ സഖ്യമായാണ് അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടപെട്ടിരുന്നതായി ഔദ്യോഗിക വെബ് സൈറ്റിലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക തുറന്നു സമ്മതിച്ചത്.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വിശകലനം ചെയ്യാനാണ് തങ്ങള്‍ക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ ഏതു പാര്‍ട്ടിയാണ് തങ്ങളെ സമീപിച്ചത് എന്ന കാര്യം വെബ് സൈറ്റ് വെളിപ്പെടുത്തിയില്ല. ഓരോ പാര്‍ട്ടിയ്ക്ക് പിന്നിലും അണിനിരക്കുന്ന സ്ഥിരതയില്ലാത്ത വോട്ടര്‍മാരെ കണ്ടെത്തുകയായിരുന്നു മുഖ്യ ദൗത്യം. 15 വര്‍ഷം നീണ്ട തുടര്‍ച്ചയായ ഭരണത്തിലും സംസ്ഥാനത്തിന്റെ അവസ്ഥ പരിതാപകരമായി തുടരുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരുടെ പ്രതികരണം അറിയുക എന്നതും ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
തങ്ങള്‍ പ്രവചിച്ചതില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യമായി. വിജയിക്കുമെന്ന് പ്രവചിച്ച സീറ്റുകളില്‍ 90 ശതമാനവും ബിജെപി- ജെഡിയു സഖ്യം നേടിയതായും കമ്പനി അവകാശപ്പെടുന്നു.
അതേസമയം ഈ വെളിപ്പെടുത്തല്‍ നിഷേധിച്ച ബിജെപി,കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നവീകരിക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ