ന്യൂഡൽഹി: ആറു സംസ്ഥാനങ്ങളിൽ നിന്നായി 26 രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളിൽ 10 സംസ്ഥാനങ്ങളിൽനിന്ന് ഏഴ് കേന്ദ്രമന്ത്രിമാരടക്കം 33 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ പത്ത്, ബംഗാളിൽ നാല്, കർമാടകയിൽ നാല്, തെലങ്കാനയിൽ മൂന്ന്, ജാർഖണ്ഡിൽ രണ്ട്, ഛത്തീസ് ഗഡ്, കേരളം എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
ബി.ജെ.പിക്കും സമാജ്വാദി പാർട്ടിക്കും ബഹുജൻ സമാജ്വാദി പാർട്ടിക്കും നിർണായകമാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ 10 സീറ്റിലേക്ക് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കം 11 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 403 അംഗ നിയമസഭയിൽ ബി.ജെ.പി സഖ്യത്തിന് 324 എം.എൽ.എമാരുണ്ട്. എട്ടു സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ളതിനു പുറമെ 28 വോട്ട് ബി.ജെ.പിക്ക് അധികമായുണ്ട്. ജയിക്കാൻ 37 വോട്ടാണ് വേണ്ടത്. എട്ടംഗങ്ങളെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷമുള്ള ബി.ജെ.പി പ്രതിപക്ഷ ഭിന്നത മുതലാക്കി ഒമ്പതാമനെ കൂടി രാജ്യസഭയിലേക്ക് അയക്കാമെന്ന പ്രതീക്ഷയിലാണ്. ഒമ്പതുവോട്ടുകൂടി പ്രതിപക്ഷത്തുനിന്ന് നേടിയാൽ ബി.ജെ.പിക്ക് ഒമ്പതാമനെ കൂടി ജയിപ്പിക്കാം. പ്രതിപക്ഷത്തെ പടലപ്പിണക്കം മുതലെടുക്കാനാകുമോ എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ.
47 അംഗങ്ങളുള്ള സമാജ് വാദി പാർട്ടിക്ക് തങ്ങളുടെ സ്ഥാനാർഥി ജയ ബച്ചനെ ജയിപ്പിക്കാനുള്ള അംഗബലമുണ്ട്. എസ്.പിയുടെ ബാക്കി പത്തുവോട്ടും കോൺഗ്രസിന്റെ ഏഴുവോട്ടും ആർ.എൽ.ഡിയുടെ ഒരു വോട്ടും ലഭിച്ചാൽ 19 എം.എൽ.എമാരുള്ള ബി.എസ്.പി സ്ഥാനാർഥി ഭീംറാവു അംബേദ്കറിന് ജയിക്കാം. എന്നാൽ, എസ് പി എം.എൽ.എമാർക്കിടയിലെ അഭിപ്രായഭിന്നത ഇരുപാർട്ടികളെയും ആശങ്കയിലാക്കുന്നുണ്ട്.
എസ്.പിയുടെ വോട്ടിലൂടെ ഒരംഗത്തെ ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബി.എസ്.പിക്ക് വൻ തിരിച്ചടിയാണ്. ഇടഞ്ഞുനിന്നിരുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നാല് അംഗങ്ങളും അപ്നാദളിന്റെ ഒമ്പത് അംഗങ്ങളും ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ മഹാരാഷ്ട്രയിൽ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്നത്തെ തെരഞ്ഞെടുപ്പോടെ രാജ്യസഭയിൽ അംഗബലം കൂടുതൽ മെച്ചമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. 16 സംസ്ഥാനങ്ങളിൽ 11ഉം പാർട്ടി ഭരിക്കുന്നതിനാൽ എം. പിമാരുടെ അംഗബലം ഉയരുന്നമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി. 245 അംഗ സഭയിൽ 126 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോൾ ബി.ജെ.പിക്ക് 58 അംഗങ്ങളുണ്ട്, കോൺഗ്രസിന് 54ഉം അംഗങ്ങളാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ