അമിത് ഷാ പറയുന്നത് അസംബന്ധം; പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്തിന്: ചന്ദ്രബാബു നായിഡു

അമിത് ഷാ തനിക്കെഴുതിയ തുറന്ന കത്തിലുള്ള വിവരങ്ങളെല്ലാം ശുദ്ധ അസംബന്ധം - ഇത് ബിജെപിയുടെ മനോഭാവമാണ് വെളിവാക്കുന്നത് 
അമിത് ഷാ പറയുന്നത് അസംബന്ധം; പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്തിന്: ചന്ദ്രബാബു നായിഡു

ഹൈദരാബാദ്:  എന്‍ഡിഎ വിട്ട ടിഡിപിയെ വിമര്‍ശിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ കടുത്ത പ്രതികരണവുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. എന്‍ഡിഎ വിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷാ തനിക്കെഴുതിയ തുറന്ന കത്തിലുള്ള വിവരങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നു ചന്ദ്രബാബു നായിഡു പറഞ്ഞു. ഇത് ബിജെപിയുടെ മനോഭാവത്തെയാണു വെളിവാക്കുന്നതെന്നും നായിഡു കൂട്ടിച്ചേര്‍ത്തു

കേന്ദ്രസര്‍ക്കാര്‍  ആന്ധ്രാപ്രദേശിന്റെ വികസനത്തിനായി അനുവദിച്ചെങ്കിലും വേണ്ടവിധം വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ലെന്നായിരുന്നു അമിത് ഷാ കത്തില്‍ ആരോപിച്ചത്.  മികച്ച മൊത്ത ആഭ്യന്തര ഉല്‍പാദനവും, കാര്‍ഷികരംഗവുമുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങളും ഞങ്ങളുടെ സംസ്ഥാനം നേടിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാരിന് കാര്യപ്രാപ്തി ഇല്ലെന്ന് വരുത്തിതീര്‍ക്കുയാണ് ബിജെപി ചെയ്യുന്നത്. ഇവരെന്തിനാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്നു നായിഡു ചോദിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആന്ധ്രാപ്രദേശിനും സമാനമായ പരിഗണന ലഭിച്ചിരുന്നെങ്കില്‍ ഒട്ടേറെ വ്യവസായങ്ങള്‍ ഇവിടെയും ഉണ്ടാകുമായിരുന്നു ചന്ദ്രബാബു പറഞ്ഞു.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടങ്ങള്‍ കൈവരിച്ചതിനു പിന്നാലെയാണ് ടിഡിപിക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ രംഗത്തെത്തിയത്. മുന്നണി വിട്ട ടിഡിപിയുടെ നിലപാട് ഏകപക്ഷീയവും ദൗര്‍ഭാഗ്യകരവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെഴുതിയ കത്തിലാണ് അമിത് ഷാ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുന്നണി വിട്ടുപോയ നടപടി ശരിയായില്ല. ആന്ധ്രാപ്രദേശിന്റെയും രാജ്യത്തിന്റെയും വികസനത്തിനായി ഒരുമിച്ചു മുന്നേറാമെന്നും കത്തിലൂടെ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com