ന്യൂഡൽഹി: കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങൾക്ക് താങ്ങുവിലയായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷി ഇറക്കുന്നതിനു ആവശ്യമായ എല്ലാ ചെലുവുകളും കണക്കാക്കി ഇതിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങളുടെ താങ്ങുവിലയായി പ്രഖ്യാപിക്കുമെന്ന് മോദി പ്രിമാസറേഡിയോ പരിപാടിയായ മന് കി ബാത്തിൽ അറിയിച്ചു. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ വേതനം, യന്ത്രങ്ങളുടേയും വയലിൽ പണിയെടുപ്പിക്കുന്ന മൃഗങ്ങളുടേയും ചെലവ്, വിത്തിന്റെ ചെലവ്, വളം, ജലസേചനം, ഭൂനികുതി, മൂലധനത്തിന്റെ പലിശ, പാട്ടത്തിനെടുക്കുന്ന വയലിന്റെ പാട്ടം, കൃഷിക്കാരനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പണിയെടുത്താൽ അവർക്കു ലഭിക്കേണ്ട വേതനം ഉൾപ്പെടെ കൃഷിച്ചെലവായി പരിഗണിക്കും. കൃഷിക്കാർക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കാർഷിക വിപണന പരിഷ്കാരങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗ്രാമീണ ചന്തകളെ മൊത്തവിപണന കേന്ദ്രങ്ങളുമായും ആഗോള വിപണിയുമായും ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ സർക്കാരിനെതിരെ കർഷക സമരങ്ങൾ ശക്തിപ്രാപിക്കുന്ന സന്ദർഭത്തിലാണ് മോദി പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും കനത്ത കര്‍ഷക പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാരിനെതിരെ ആള് ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്തില്‍ നടന്ന കര്‍ഷക മാര്‍ച്ച് വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. കര്‍ഷക പ്രക്ഷോഭങ്ങള്‍ ഭരണവിരുദ്ധ വികാരം ഉയര്‍ത്തുമെന്ന് കരുതിയാണ് പുതിയ വാഗ്ദാനവുമായി മോദി രംഗത്തെത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ