അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തിൽ കോൺഗ്രസിന്റെ പുനരുജ്ജീവനവും തിരിച്ചുവരവും ലക്ഷ്യമിട്ട് സുപ്രധാന തീരുമാനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഗുജറാത്ത് പ്രദേശ് കോൺഗ്രസ് അധ്യക്ഷനായി യുവനേതാവ് അമിത് ചാവ്ദയെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നിയമിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുടെ കടിഞ്ഞാൺ യുവനിരയ്ക്ക് കൈമാറുന്നു എന്നതിന്റെ സൂചന കൂടിയാണ് ചാവ്ദയുടെ സ്ഥാനാരോഹണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്ഥാനമൊഴിഞ്ഞ ഭരത് സിംഗ് സോളങ്കിയുടെ പിൻഗാമിയായാണ് ചാവ്ദയെ നിയമിച്ചത്. 42 കാരനായ ചാവ്ദ എന്‍ജിനീയറിങ് ബിരുദദാരിയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിൽ സജീവമാകുന്നത്. ബോര്‍സാദ്, അംഗ്ലാവ് എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് അദ്ദേഹം നാല് തവണ നിയമസഭാംഗം ആയിരുന്നിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവായി യുവനേതാവ് പരേഷ് ദനാനിയെ നിയമിച്ചിരുന്നു. പട്ടീദാർ സമുദായത്തിൽപ്പെടുന്ന ആളാണ് ദനാനി. അതേസമയം ഒബിസി വിഭാഗത്തിൽപ്പെടുന്ന താക്കൂർ ക്ഷത്രിയ സമുദായത്തിൽപ്പെടുന്നയാളാണ് ചാവ്ദ.
പിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ ഭരത് സിംഗ് സോളങ്കിയും ചാവ്ദയും അടുത്ത ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ സ്ഥാനമാറ്റം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പാര്‍ട്ടിയില്‍ യുവാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുമാണ് രാഹുല്‍ഗാന്ധി ലക്ഷ്യമിടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ