ബലാത്സംഗ സംഭവങ്ങളുടെ ഉത്തരവാദികള്‍ മാതാപിതാക്കള്‍ : വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ 

ബലാത്സംഗ സംഭവങ്ങള്‍ വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ മാതാപിതാക്കളാണെന്ന വാദവുമായാണ് ഉത്തര്‍പ്രദേശിലെ ബൈറിയ എംഎല്‍എ രംഗത്തുവന്നത്
ബലാത്സംഗ സംഭവങ്ങളുടെ ഉത്തരവാദികള്‍ മാതാപിതാക്കള്‍ : വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി എംഎല്‍എ 

ലക്‌നൗ: സ്ത്രീകള്‍ക്കും ബാലികമാര്‍ക്കുമെതിരെയുളള അതിക്രമങ്ങളില്‍ ബിജെപി നേതാക്കളുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടര്‍ക്കഥയാകുന്നു. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനവിധേയനായ ബിജെപി എംഎല്‍എ സുരേന്ദ്ര സിങാണ് ഒടുവിലത്തേത്. ബലാത്സംഗ സംഭവങ്ങള്‍ വര്‍ധിക്കുന്നതിന് ഉത്തരവാദികള്‍ മാതാപിതാക്കളാണെന്ന വാദവുമായാണ് ഉത്തര്‍പ്രദേശിലെ ബൈറിയ എംഎല്‍എ രംഗത്തുവന്നത്. കുട്ടികളെ സ്വതന്ത്രമായി കറങ്ങിനടക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കരുതെന്ന ഉപേദശവും സുരേന്ദ്രസിങിന്റെ വകയായി പുറത്തുവന്നു. 

അടുത്തിടെ ഉന്നവോ സംഭവത്തില്‍ സുരേന്ദ്രസിങിന്റെ പരാമര്‍ശം വിവാദമായിരുന്നു. മൂന്നുകുട്ടികളുടെ അമ്മയെ ഒരാള്‍ക്കും ബലാത്സംഗം ചെയ്യാന്‍ കഴിയില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെയാണ് ബലാത്സംഗ സംഭവങ്ങളുടെ ഉത്തരവാദികള്‍ മാതാപിതാക്കളാണെന്ന വിവാദ പരാമര്‍ശം എംഎല്‍എ നടത്തിയത്. 15 വയസില്‍ താഴെയുളള കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത വേണം. സ്വതന്ത്രമായി കറങ്ങി നടക്കാന്‍ ഇവരെ അനുവദിക്കരുത്. ഇതാണ് സാമൂഹ്യതിന്മയ്ക്ക് മുഖ്യ കാരണം.കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഉപദേശ രൂപേണ എംഎല്‍എ പറഞ്ഞു. 

 ഉന്നവോ സംഭവത്തില്‍ എംഎല്‍എയുടെ പ്രതികരണം വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്നുകുട്ടികളുടെ അമ്മയെ ഒരാള്‍ക്കും ബലാത്സംഗം ചെയ്യാന്‍ കഴിയില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. മനശാസ്ത്രപരമായ കാഴ്ചപ്പാടില്‍ നിന്നും കൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും എംഎല്‍എ ചൂണ്ടികാണിച്ചിരുന്നു. 

കഴിഞ്ഞദിവസം കത്തുവയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് ഒരു ചെറിയ കാര്യം മാത്രമാണെന്ന ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയുടെ പരാമര്‍ശം വിവാദമായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് മന്ത്രിയുടെ വിവാദപ്രസ്താവന.

രാജ്യമൊന്നാകെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയ കത്തുവ സംഭവത്തെ നിസ്സാരവത്ക്കരിച്ചുള്ള പ്രതികരണമാണ് ബിജെപി അംഗമായ ഉപമുഖ്യമന്ത്രി നടത്തിയത്. 'അതൊരു ചെറിയ കാര്യം മാത്രമാണ്. അത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അതിനെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ല. നീതി ഉറപ്പാക്കുകയാണ് വേണ്ടത് 'എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com