മുംബൈ: വനിതാ യാത്രികയ്ക്കു മുന്പിൽ യൂബർ ടാക്സി ഡ്രൈവർ സ്വയംഭോഗം ചെയ്തതായി പരാതി. മുംബൈയിലെ തിരക്കേറിയ അന്ധേരി ഈസ്റ്റിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ പുറത്താക്കിയതായി യൂബർ പത്രക്കുറിപ്പിൽ അറിയിച്ചു.
യൂബറിന്റെ ടാക്സിയിൽ സഞ്ചരിക്കവെ ട്രാഫിക് സിഗ്നലിൽവച്ചാണ് യുവതി അപമാനിക്കപ്പെട്ടത്. വാഹനം സിഗ്നലിൽ നിർത്തിയയുടൻ ഡ്രൈവർ സ്വയംഭോഗം ചെയ്യുകയായിരുന്നു. മറ്റുള്ളവർ കാണ്‍കെയായിരുന്നു ഡ്രൈവറുടെ ഈ പ്രവർത്തി. ഉടൻ വാഹനം നിർത്താൻ യുവതി ആവശ്യപ്പെടുകയായിരുന്നു. യുവതി ഡ്രൈവറുടെ പ്രവർത്തിയെ ചോദ്യം ചെയ്തപ്പോൾ ഇയാൾ യുവതിയെ അസഭ്യം പറഞ്ഞു. ഡ്രൈവർ അക്രമാസക്തനാകുന്നതിന്റെ സൂചനകൾ കണ്ടതിനെ തുടർന്ന് മീറ്ററിൽ കാണിച്ചതിൽ കൂടുതൽ പണം നൽകി താൻ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നെന്ന് യുവതി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വിവരിച്ചു.
തുടർന്ന് യുവതി അന്ധേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. പരാതി ലഭിച്ചതിനു പിന്നാലെ ഡ്രൈവറെ ജോലിയിൽനിന്നു പുറത്താക്കിയതായി യൂബർ അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ