ന്യൂഡൽഹി: പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കുന്നതിന് നിയമ തടസങ്ങളില്ലെന്ന് സുപ്രീം കോടതി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. നന്ദകുമാറിന് 21 വയസ്സ് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ പ്രായപൂർത്തിയായ പുരുഷന് 21 വയസ്സ് തികഞ്ഞില്ല എന്നതിന്റെ പേരിൽ ഒന്നിച്ചു താമസിക്കുന്നത് വിലക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
നന്ദകുമാറിന് 21 വയസായില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഏപ്രിലിൽ നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം കേരള ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. നന്ദകുമാർ തുഷാരയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. തുഷാരയെ ഹൈക്കോടതി മാതാപിതാക്കൾക്കൊപ്പം അയയ്ക്കുകയും ചെയ്തു. ഇത് തള്ളിയാണ് ഇപ്പോൾ സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിൽപോലും വിവാഹിതരാകാതെ ഇവർക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്ന് ജസ്റ്റീസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. 20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാൻഅവകാശമുണ്ട്. കോടതികൾക്ക് ഇവരുടെ രക്ഷിതാവ് ചമയാൻ കഴിയില്ലെന്നും ഹാദിയ കേസിലെ വിധി ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരീക്ഷിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ