അജന്‍ഡ പരിഷ്‌കരിക്കണമെന്ന ആവശ്യത്തിന് ചീഫ് ജസ്റ്റിസ് വഴങ്ങി ; സുപ്രീംകോടതി കൊളീജിയം ഇന്ന് വീണ്ടും ചേരും

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന് വീണ്ടും ശുപാര്‍ശ ചെയ്യുന്നത് യോഗം പരിഗണിക്കും
അജന്‍ഡ പരിഷ്‌കരിക്കണമെന്ന ആവശ്യത്തിന് ചീഫ് ജസ്റ്റിസ് വഴങ്ങി ; സുപ്രീംകോടതി കൊളീജിയം ഇന്ന് വീണ്ടും ചേരും

ന്യൂഡല്‍ഹി :  സുപ്രീംകോടതി കൊളീജിയം ഇന്ന് വീണ്ടും ചേരും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന് വീണ്ടും ശുപാര്‍ശ ചെയ്യുന്നത് യോഗം പരിഗണിക്കും. ജസ്റ്റിസ് കെ എം ജോസഫിനെ ജഡ്ജിയാക്കുന്ന ശുപാര്‍ശ അയക്കാന്‍ തീരുമാനിക്കുമെന്നാണ് സൂചന. കൊളീജിയത്തിലെ ജഡ്ജിമാരായ ചെലമേശ്വറും കുര്യന്‍ ജോസഫും ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ രണ്ടാം തീയതി ചേര്‍ന്ന കൊളീജിയത്തിന്റെ അജന്‍ഡ പരിഷ്‌കരിക്കണമെന്ന ആവശ്യത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വഴങ്ങിയിട്ടുണ്ട്. 

കേന്ദ്ര നിയമമന്ത്രിയില്‍ നിന്ന് കഴിഞ്ഞ 26നും 30നും ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ജോസഫിന്റെ വിഷയവും കല്‍ക്കട്ട, രാജസ്ഥാന്‍, തെലങ്കാന, ആന്ധ്ര ഹൈക്കോടതികളില്‍നിന്നു സുപ്രീം കോടതിയിലേക്കു പരിഗണിക്കേണ്ട പേരുകളും ചര്‍ച്ചചെയ്യുക എന്നതായിരുന്നു ഒരു മിനിറ്റ് മാത്രം നീണ്ട കഴിഞ്ഞ യോഗത്തിലെ അജന്‍ഡ. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കൊളീജിയത്തിന്റെ അജന്‍ഡ ഇങ്ങനെയാക്കിയാണ് പരിഷ്‌കരിച്ചത്. ഒന്ന് - ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന ജനുവരി 10ന്റെ ശുപാര്‍ശ ആവര്‍ത്തിക്കുന്നതു പരിഗണിക്കുക. രണ്ട് - സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം നല്‍കാവുന്ന ഹൈക്കോടതി ജഡ്ജിമാരുടെ പേരുകള്‍ പരിഗണിക്കുക. ഒന്നിലധികം പേരുകള്‍ ഒരുമിച്ചു ശുപാര്‍ശ ചെയ്യുന്നത് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കുമെന്നുമാണു കഴിഞ്ഞ യോഗത്തിലെ അജന്‍ഡയെക്കുറിച്ചുണ്ടായ വിമര്‍ശനം. 

ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കണമെന്ന ശുപാര്‍ശ അംഗീകരിക്കാത്തതിനു നിയമമന്ത്രി ഉന്നയിച്ച വാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും ഉടനെ ശുപാര്‍ശ ആവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു ജസ്റ്റിസ് ജെ.ചെലമേശ്വര്‍, ചീഫ് ജസ്റ്റിസിനു കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ജസ്റ്റിസ് ജോസഫിനെയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്നാണ് ജനുവരി 10നു കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും, ജസ്റ്റിസ് ജോസഫിന്റെ പേരു തള്ളിക്കളയുകയാണെന്ന് കഴിഞ്ഞ 26നു നിയമമന്ത്രി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ശുപാര്‍ശ ആവര്‍ത്തിക്കാനാണ് കൊളീജിയം തീരുമാനമെങ്കില്‍ അതു കേന്ദ്ര സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com