ഹൈദരാബാദ് : അസുഖബാധിതയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമ്മൂന്നുകാരന്‍ 23 വയസ്സുകാരിയെ വിവാഹംചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലാണ് വിചിത്ര വിവാഹം നടന്നത്. വിവാഹത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, ബാലവിവാഹത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏപ്രിൽ 27-നായിരുന്നു വിവാദ വിവാഹം നടന്നത്. കൗമാരക്കാരന്റെ അമ്മ അസുഖബാധിതയായി കിടപ്പിലായിരുന്നു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. പിതാവ് മദ്യപാനിയായതിനാൽ തന്റെ കാലശേഷം കുട്ടികളുടെ ഭാവി സംബന്ധിച്ച് അമ്മ ആശങ്കപ്പെട്ടു. തന്റെ മരണശേഷം കുടുംബം നോക്കാന്‍ പ്രായപൂര്‍ത്തിയായൊരു സ്ത്രീ വീട്ടില്‍ വരണമെന്നതായിരുന്നു അമ്മ കണ്ടെത്തിയ പോംവഴി. ഇതിനായി 13 കാരനായ മൂത്ത മകനെ വിവാഹം കഴിപ്പിക്കാൻ അമ്മ തീരുമാനിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 23 കാരിയായ വധുവിനെ കണ്ടെത്തുന്നത്. കര്‍ണാടകയിലെ ബെല്ലാരിയിലെ ചണിക്കണനൂര്‍ ഗ്രാമവാസിയാണ് വധു. ഏപ്രില്‍ 23-നാരംഭിച്ച വിവാഹകര്‍മങ്ങള്‍ ഏപ്രില്‍ 27-നു പുലര്‍ച്ചെ മൂന്നിനാണ് അവസാനിച്ചത്. സംഭവം സോഷ്യൽ മീഡിയയിലൂടെ പുറത്തറിഞ്ഞതോടെ, വരനും, വധുവും, വീട്ടുകാരും ഒളിവിൽ പോകുകയായിരുന്നു. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തുന്നതിനായി പൊലീസും ജില്ലാ അധികൃതരും തെരച്ചിൽ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ