ബിജെപിയെ വെല്ലുവിളിച്ച് ആര്‍ജെഡി;ജെഡിയു എംഎല്‍എമാര്‍ സമീപിച്ചു;  ബിഹാറില്‍ പ്രതിസന്ധി രൂക്ഷം 

ബിഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ ജെഡിയു എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് - സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി 
ബിജെപിയെ വെല്ലുവിളിച്ച് ആര്‍ജെഡി;ജെഡിയു എംഎല്‍എമാര്‍ സമീപിച്ചു;  ബിഹാറില്‍ പ്രതിസന്ധി രൂക്ഷം 

പാറ്റ്‌ന: ബിഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിലവില്‍ 111 എംഎല്‍എമാരാണ് ആര്‍ജെഡിക്ക് നിയമസഭയില്‍ ഉളളത്. ഇതിന് പുറമെ ജെഡിയുവിലെ അസംതൃപ്തരായ എംഎല്‍എമാര്‍ പിന്തുണ വാഗ്ദാനം ചെയ്തതായും തേജസ്വി യാദവ് പറഞ്ഞു. കര്‍ണാടകയില്‍ വലിയ ഒറ്റക്കക്ഷിയായ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ ബിഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിയു അംഗങ്ങളുടെ പിന്തുണയുണ്ടെന്ന കാര്യം തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞത്. 

ജെഡിയുവിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ക്കും സഖ്യം അവസാനിപ്പിക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. മോദിയുമായി സഖ്യം ഉണ്ടാക്കുന്നത് നിതീഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നെന്നും തേജസ്വി പറഞ്ഞു. 243 സീറ്റുകളുള്ള നിയമസഭയില്‍ ജെഡിയു എന്‍ഡിഎ സഖ്യത്തിന് 131 സീറ്റുകളാണ് ഉള്ളത്. ജെഡിയു 70, ബിജെപി 53, എല്‍ജെപി 2, ആര്‍എല്‍എസ്പി 2, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് എന്‍ഡിഎ കക്ഷിനില. പ്രതിപക്ഷ നിരയില്‍ ആര്‍ജെഡി 80, കോണ്‍ഗ്രസ് 27, സിപിഐഎംഎല്‍ 3, എച്ച് എഎം 1 എന്നിങ്ങനെയാണ് കക്ഷി നില. 11 അംഗങ്ങളുടെ പിന്തുണ മാത്രം മതി ബിഹാറിലെ നിതീഷ് കുമാര്‍ ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍. ഇത് കഴിയുമെന്നാണ് ആര്‍ജെഡിയുവിന്റെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com