ന്യൂഡൽഹി: സാഹസികമായി ബ്രസീല്‍, മെക്സിക്കോ വഴി പാസ്പോര്‍ട്ടില്ലാതെ യുഎസില്‍ ചേക്കേറാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ തിരിച്ചയച്ചു. പഞ്ചാബിലെ കപുർത്തല സ്വദേശി ഹർപ്രീത് സിംഗിനെയാണ് പിടികൂടി തിരിച്ചയച്ചത്. ഒരു മാസംകൊണ്ട് 11 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് ഇയാൾ അമേരിക്കയിലെത്തിയത്.
ദുൽഖർ സൽമാൻ നായകനായ അമൽ നീരദ് ചിത്രത്തിലെ കഥയ്ക്ക് സമാനമാണ് ഹർപ്രീത് സിംഗിന്റേതും. 2016 ഓഗസ്റ്റ് 20ന് സ്വന്തം പാസ്പോർട്ട് ഉപയോഗിച്ച് ബ്രസീലിലേക്കു യാത്ര ചെയ്ത ഹർപ്രീത് ഇവിടെനിന്നാണ് യുഎസിലേക്ക് യാത്ര ആരംഭിച്ചത്. ജലന്ദർ സ്വദേശിയായ ഒരു ട്രാവൽ ഏജന്റും ഹർപ്രീതിനൊപ്പം യാത്ര ചെയ്തിരുന്നു.
ബ്രസീലിൽനിന്നു ബൊളീവിയയിലേക്കു പോയ ഹർപ്രീത് റോഡുമാർഗമാണ് പെറുവിലെത്തിയത്. പെറുവിൽനിന്ന് ഇക്വഡോർ, കൊളംബിയ, പാനമ വഴി കോസ്റ്ററിക്കയിലെത്തിയ ഇയാൾ ഇവിടെനിന്ന് ഹോണ്ടുറാസിലൂടെ കടന്ന് ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ എത്തുകയായിരുന്നു. ബ്രസീലിൽനിന്നു മെക്സിക്കോയിൽ എത്തിയപ്പോൾ ഹർപ്രീത് പിന്നിട്ടത് 10000കിലോമീറ്ററും. മെക്സിക്കോയിൽനിന്നു ബോട്ടിൽ അനധികൃതമായി യുഎസിലേക്കു കടക്കുകയായിരുന്നു. അമേരിക്കയിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ 15 മാസത്തോളം ജോലി ചെയ്ത ശേഷമാണ് ഇയാൾ അനധികൃത താമസത്തിനു പിടിയിലായത്. . യുഎസ് പൗരത്വത്തിനുവേണ്ടിയാണ് ഹർപ്രീത് ഈ സാഹസത്തിനു മുതിർന്നതെന്ന് കുടിയേറ്റ വകുപ്പ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ