ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിലപാടിനെ തള്ളി മുതിർന്ന നേതാവ് ഉമാ ഭാരതി രംഗത്ത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ ഉമാഭാരതി അനുകൂലിച്ചു. കോടതി വിധിയെ കുറ്റം പറയാനാകില്ലെന്നും ഉമാഭാരതി പറഞ്ഞു.
ശബരിമലയിൽ വിഷയത്തിൽ സുപ്രിംകോടതി സ്വമേധയാ ഇടപെട്ടതല്ല. ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും . സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാൻ കോടതിക്ക് കഴിയില്ല. താൻ കോടതിയെ കുറ്റപ്പെടുത്തില്ലെന്നും ഉമാഭാരതി പറഞ്ഞു.
എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ല. നിയന്ത്രണങ്ങളെ പറ്റി അവർക്ക് നന്നായി അറിയാം. ദശലക്ഷക്കണക്കിന് വർഷങ്ങളായി സ്ത്രീകൾ ആ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട്. ക്ഷേത്രത്തിൽ വിശ്വാസമുള്ളർ മാത്രമേ പോകാവൂ.
അവ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല, ആരാധനാലയങ്ങളാണ്. കേരളത്തിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്ന സാഹചര്യമാണെന്നും ഉമാഭാരതി പറഞ്ഞു.
സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ പോവണ്ട എന്ന് ആരും പറയേണ്ടതില്ല. സ്ത്രീകള്‍ തന്നെ അവരുടെ നിയന്ത്രണങ്ങള്‍ തീരുമാനിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. കോടതികൾ നടപ്പാക്കാൻ ആകുന്ന വിധികൾ മാത്രമേ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമർശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകുമെന്നും ഉമാഭാരതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ