ഗുജറാത്ത് ആഭ്യന്തര മന്ത്രിയെ കൊന്നത് ഡിജി വന്‍സാരെയുടെ നിര്‍ദേശപ്രകാരം; സൊഹ്റാബുദ്ദീന്‍ പണം ലഭിച്ചിരുന്നുവെന്ന് മൊഴി
അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്താൻ ഐപിഎസ് ഓഫീസറായിരുന്ന ഡി.ജി വന്‍സാര നിർദേശം നൽകിയിരുന്നതായി സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റമുട്ടൽ കേസിൽ പ്രധാന സാക്ഷി അസം ഖാൻ. സൊഹ്റാബുദ്ദീന്റെ സഹായി തുളസിറാം പ്രജാപതിയാണ് കൊലപാതകം നടത്തിയതെന്നും സിബിഐ പ്രത്യേക കോടതിയിൽ അസം ഖാൻ പറഞ്ഞു. ഹരൺ പാണ്ഡ്യയുടെ കൊലപാതകത്തിൽ വൻസാരയുടെ പങ്ക് സിബിഐ ഉദ്യോഗസ്ഥനോട് സൂചിപ്പിച്ചിരുന്നെന്നും എന്നാൽ ഇക്കാര്യം അന്വേഷണത്തിൽ ഉൾപ്പെട്ടില്ലെന്നും അസം ഖാൻ കോടതിയിൽ അറിയിച്ചു.
2002 ൽ സൊഹ്റാബുദ്ദീനെ താൻ കണ്ടിരുന്നതായി അസംഖാൻ പറയുന്നു. പിന്നീട് സൊഹ്റാബുദ്ദീനും ഭാര്യ കൗസർ ബിയുമായി താൻ സൗഹൃദത്തിലായി. ഹരൺ പാണ്ഡ്യയെ കൊലപ്പെടുത്താൻ വൻസാരയിൽനിന്ന് തനിക്ക് പണം ലഭിച്ചതായും താൻ ഈ കൃത്യം നിർവഹിച്ചതായും സൊഹ്റാബുദ്ദീൻ തന്നോട് പറഞ്ഞിരുന്നു. നിങ്ങൾ ചെയ്തത് നീജപ്രവർത്തിയാണെന്നും നല്ലൊരു വ്യക്തിയെയാണ് കൊലപ്പെടുത്തിയതെന്നും അന്ന് സൊഹ്റാബുദ്ദീനോട് താൻ പറഞ്ഞു. പിന്നീട് ഉദയപുർ ജയിൽ സൊഹ്റാബുദ്ദീന്റെ അനുയായി തുളസിറാം പ്രജാപതിയെ കണ്ടപ്പോൾ ഗുജറാത്ത് പൊലീസ് സൊഹ്റാബുദ്ദീനെയും ഭാര്യയേയും കൊലപ്പെടുത്തിയതായി ഇയാൾ തന്നോടു പറഞ്ഞെന്നും അസം ഖാൻ സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്.ജി ശർമയ്ക്ക് മുന്നിൽ വെളിപ്പെടുത്തി.
2003 ൽ ആണ് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യ കൊല്ലപ്പെടുന്നത്. കേസ് അന്വേഷിച്ച സിബിഐയുടെ കണ്ടെത്തൽ, 2002 കലാപത്തിന്റെ പ്രതികാരമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകമെന്നായിരുന്നു. 2011 ൽ വൻസാരെ കൊലക്കേസിലെ എല്ലാ പ്രതികളെയും ഗുജറാത്ത് ഹൈക്കോടതി തെളിവില്ലെന്നു കണ്ട് വിട്ടയച്ചു. 2005 ൽ ആണ് സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ഭീകരവാദിയാണെന്ന് ആരോപിച്ചായിരുന്നു സൊഹ്റാബുദ്ദീനെയും ഭാര്യയേയും കൊലപ്പെടുത്തിയത്. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഏഴു വർഷത്തെ ജയിൽ വാസത്തിനു ശേഷം വൻസാരയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ