ബംഗലൂരു : കർണാടകയിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് ലോക്സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ സീറ്റിലും ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിന്. ബിജെപി കോട്ടയായ ബെല്ലാരി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ഉഗ്രപ്പ വിജയിച്ചു. ബിജെപി നേതാവ് ബി ശ്രീരാമലുവിന്റെ സഹോദരി ബി ശാന്തയെയാണ് ഉഗ്രപ്പ തോൽപ്പിച്ചത്.1.75 ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്. കോൺഗ്രസിന്റെ വി.എസ്. ഉഗ്രപ്പയാണ് മിന്നുംജയം സ്വന്തമാക്കിയത്. 1999 ൽ സോണിയാഗാന്ധി വിജയിച്ച ബെല്ലാരി, 2004 മുതൽ ബിജെപിയുടെ ശക്തിദുർഗമായാണ് അറിയപ്പെടുന്നത്.
ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും ജെഡിഎസ് - കോൺഗ്രസ് സഖ്യം നിലനിർത്തി. രാമനഗരയിൽ ജെഡിഎസ് സ്ഥാനാർത്ഥിയും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യയുമായ അനിത കുമാരസ്വാമി വിജയിച്ചു. 1, 09137 വോട്ടുകൾക്കാണ് അനിതയുടെ വിജയം. രണ്ടിടത്ത് വിജയിച്ച കുമാരസ്വാമി രാജിവെച്ച ഒഴിവിലാണ് രാമനഗരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ജാംഖണ്ഡി നിയമസഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി എ എസ് ന്യാമഗൗഡ വിജയിച്ചു. 39 480 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ കെ സുബ്ബറാവുവിനെ തോൽപ്പിച്ചത്. ബിജെപിക്ക് ഏറെ കരുത്തുള്ള മാണ്ഡ്യയിലും ജെഡിഎസ് സ്ഥാനാർത്ഥി എൽ ആർ ശിവരാമഗൗഡ വിജയത്തിലേക്ക് നീങ്ങുകയാണ്. ബിജെപി സ്ഥാനാർത്ഥി ഡി ആർ സിദ്ധരാമയ്യയെക്കാൾ ഏറെ മുന്നിലാണ് ഇദ്ദേഹം.
ശിവമോഗ ലോക്സഭ മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. ഇവിടെ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാർത്ഥി. ജെഡിഎസ് സ്ഥാനാർത്ഥി മധു ബംഗാരപ്പയാണ് രാഘവേന്ദ്രയുടെ പ്രധാന എതിരാളി. യെദ്യൂരപ്പ രാജിവെച്ച ശിവമോഗയിൽ മകൻ രാഘവേന്ദ്ര വിജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.
രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ആകെ 66.8 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബല്ലാരിയിൽ 63.85 ശതമാനവും ശിവമോഗയിൽ 61.05 ശതമാനവും മാണ്ഡ്യയിൽ 53.93 ശതമാനവും ജാംഖണ്ഡിയിൽ 77.17 ശതമാനവും രാമനഗരയിൽ 71.88 ശതമാനവും പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കോൺഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാൽ സഖ്യത്തിന് നിർണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ