ന്യൂഡല്‍ഹി: കുടുംബ സ്വത്തായുള്ള സ്വര്‍ണ നിക്ഷേപം സംബന്ധിച്ച കേസ് 52 വര്‍ഷത്തിനൊടുവില്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. മുംബൈയിലെ വാകേശ്വര്‍ റോഡിലുള്ള സമ്പന്ന കുടുംബക്കാരായ ഗോയങ്ക ഹൗസ് 1966ല്‍ നല്‍കിയ കേസാണ് സുപ്രീം കോടതി ഇപ്പോള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കേസ് നല്‍കിയ ആളുകളുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ കുടുംബത്തിലുള്ളത്.
കണക്കില്‍ പെടാത്ത സ്വര്‍ണമെന്ന പേരില്‍ 1966ല്‍ ഇവ പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചതോടെയാണ് കേസ് ആരംഭിച്ചത്. സ്വര്‍ണം സംബന്ധിച്ച് 1966 31ന് മുന്‍പ് കണക്ക് ബോധിപ്പിക്കണമെന്ന് കുടുംബത്തോട് ആദായ നികുതി വിഭാഗം ആവശ്യപ്പെട്ടിരുന്നു. പിഴ ഒഴിവാക്കുന്നതിനായി ഈ സ്വര്‍ണം പല തരത്തില്‍ നിക്ഷേപിച്ചതിനാല്‍ ഇതിന്റെ കണക്ക് കുടുംബം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് 1970ല്‍ 25,000 രൂപ പിഴ അടയക്കാന്‍ ഉത്തരവിട്ടു.
1971ല്‍ ആദായ നികുതി വകുപ്പ് സ്വര്‍ണം കണ്ടുകെട്ടുമെന്ന് കാണിച്ച് കുടുംബത്തിന് നോട്ടീസ് അയച്ചു. പിഴത്തുകയും വര്‍ധിപ്പിച്ചു. ഇതിനെതിരെ കുടുംബം കോടതിയെ സമീപിച്ചു. 1972ല്‍ ഡല്‍ഹി ഹൈക്കോടതി പരാതി തള്ളി. ഇതിനെതിരേ അവര്‍ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചു. പിന്നീട് കേസ് സ്‌റ്റേയിലായിരുന്നു ഇതുവരെ.
45 വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ഒക്ടോബര്‍ 30ന് കേസ് വീണ്ടും സുപ്രീം കോടതി പരിശോധനയ്‌ക്കെടുത്തു. സ്വര്‍ണം കൈവശം വയ്ക്കുന്നതിലെ നിയമങ്ങള്‍ 1990ല്‍ മാറിയതടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ച് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ